ചെന്നൈ: ഷവർമ നമ്മുടെ ഭക്ഷണമല്ലെന്നും ജനങ്ങൾ കഴിക്കരുതെന്നും അഭ്യർഥിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ഷവര്‍മ കഴിച്ച് കേരളത്തില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും കേരളത്തിലും തമിഴ്‌നാട്ടിലും ഏതാനും പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
‘ഷവർമ പാശ്ചാത്യ ഭക്ഷണമാണ്. കാലാവസ്ഥാ സാഹചര്യങ്ങളാൽ പാശ്ചാത്യ രാജ്യങ്ങളിലാണ് അതു അനുയോജ്യമാവുക. അവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്കു പോകാറുണ്ട്. ഭക്ഷണം പുറത്തുവച്ചാൽപ്പോലും കേടായെന്നു വരില്ല. ശരിയായി ശീതീകരിച്ച് സൂക്ഷിച്ചില്ലെങ്കില്‍ മാംസം കേടുവരാനിടയുണ്ട്. കേടായ മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും', മാ സുബ്രഹ്മണ്യന്‍ പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ഷവര്‍മ കടകള്‍ക്ക് ശരിയായ സംഭരണ സംവിധാനങ്ങളില്ലെന്നും പൊടിപടലങ്ങള്‍ നേരിട്ട് ഏല്‍ക്കുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് ഇഷ്ടമാണെന്ന കാരണത്താൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണു വിൽപന. ഭക്ഷണം നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനകളും പുരോഗമിക്കുകയാണ്.