നാഗ്പൂർ: കനത്ത മഴയിൽ പാലം കടക്കവെ കാർ ഒഴുകിപ്പോയി മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണ സംഭവമുണ്ടായത്. കാർ പുഴയിൽ വീണത് കാണാൻ കരയിൽ നിരവധി ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും ഇവരെ രക്ഷിക്കാൻ തയാറായില്ല.
കാർ മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വാഹനത്തിനുള്ളിൽനിന്നും കൈ പുറത്തേക്കിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നാഗ്പൂരിലെ സാവ്‌നർ തഹ്‌സിലിലാണ് അപകടമുണ്ടായത്. വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ രക്ഷപ്പെട്ടു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
ആകെ ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ കാണാതായി. റോഷ്‌നി ചൗകിദാർ (32), ദർശ് ചൗകിദാർ (10), എസ്‌യുവി ഡ്രൈവർ ലീലാധർ ഹിവാരെ (38) എന്നിവരാണ് മരിച്ചത്. മധുകർ പാട്ടീൽ (65), ഭാര്യ നിർമല (60), നീമു ആറ്റ്‌നർ (45) എന്നിവരെയാണ് കാണാതായത്. നാഗ്പുരിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു.