ജയ്പുർ: രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിനായി രാജസ്ഥാനിൽ ഒരുക്കിയ പരിപാടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽ കൊമ്പുകോർത്തു. ബിജെപി എംപി കിരോരി ലാല്‍ മീണയും രാജസ്ഥാന്‍ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിങ് റാത്തോഡും തമ്മിലാണ് പരസ്യമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഇടപെട്ടതോടെയാണ് സംയമനം പാലിക്കാൻ ഇരുവരും തയാറായത്. തന്നോടൊപ്പമുള്ള പ്രവർത്തകർക്ക് പരിപാടി നടക്കുന്ന ഹാളിലേക്കു പ്രവേശനാനുമതി ലഭിക്കുന്നില്ലെന്നു വ്യക്തമാക്കി കിരോരി ലാൽ രംഗത്തെത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.
രാജേന്ദ്ര സിങ് റാത്തോഡാണ് അനുയായികളെ ഹാളിലേക്ക് കടത്തി വിടാത്തതെന്നായിരുന്നു കിരോരിലാലിന്റെ വാദം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജേന്ദ്ര സിങ് റാത്തോഡിനാണ് രാജസ്ഥാനില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ചുമതല നല്‍കിയിരിക്കുന്നത്.