ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ ചോദ്യം ചെയ്തു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജുന്‍ ഖാർഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.
പാർലമെന്റിന്റെ വർഷകാല സമ്മേളന നടപടികൾ പുരോഗമിക്കുന്നതിനിടെ തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതായി ഖാർഗെ രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
"എനിക്ക് ഇഡിസമൻസ് ലഭിച്ചു, ഉച്ചയ്ക്ക് 12.30 ന് അവർ എന്നെ വിളിച്ചു. എനിക്ക് നിയമം അനുസരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ അവർ വിളിക്കുന്നത് ശരിയാണോ? സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികളിൽ പോലീസ് ഘേരാവോ ചെയ്യുന്നത് ശരിയാണോ? ഞങ്ങളെ (കോൺഗ്രസ്) ഭയപ്പെടുത്താൻ ബോധപൂർവമാണ് ഇത് ചെയ്യുന്നത്, ഞങ്ങൾ ഭയപ്പെടില്ല, ഞങ്ങൾ പോരാടും,” ഖാർഗെ പറഞ്ഞു.