മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അതികായൻ രാകേഷ് ജുൻജുൻവാല(62)യുടെ സംസ്കാര ചടങ്ങുകൾ അല്പസമയത്തിനകം മുംബൈയിൽ നടക്കും. മലബാർ ഹില്ലിലെ ബാൻ ഗംഗ ശ്മശാനത്തിലാണ് ചടങ്ങുകൾ. ഹൃദയാഘാതം ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
സുഖമില്ലാതായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ 6.45നാണ് രാകേഷ് ജുൻജുൻവാലയെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വീൽചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം നൃത്തം ചെയ്യുന്ന ജുന്‍ജുന്‍വാലെയുടെ ഏതാനും നാളുകള്‍ മുമ്പുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘രണ്ട് വൃക്കകളും തകരാറിലായ രാകേഷ് ഡയാലിസിസിന് വിധേയനായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കണമെന്ന് ഈ വീഡിയോ പഠിപ്പിക്കുന്നു'-വീഡിയോ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കുറിച്ചു.
ഓഹരിവിപണിയിലെ നേട്ടങ്ങൾ പരിഗണിച്ച് ഇന്ത്യൻ വാറൻ ബഫറ്റെന്ന് വിളിപ്പേരുള്ളയാളാണ് ജുൻജുൻവാല. പുത്തൻ വിമാനകമ്പനിയായ അകാസാ എയറുമായി വ്യോമയാന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തതോടെയാണ് അടുത്തിടെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. അകാസാ എയർലൈൻസിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.