ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടാനും കമ്പനിയെ ലാഭത്തിലേക്ക് നയിക്കാനും 50,000 ജീവനക്കാരിൽ 2500 പേരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ. ഇത്രയും തൊഴിലാളികളെ ഒരുമിച്ച് വിട്ടു കളയുന്നതിൽ വിഷമമുണ്ടെന്നും അത് തന്റെ ഹൃദയം തകർക്കുന്നതായും അദ്ദേഹം പറഞ്ഞു.
മ്പനിയെ ലാഭത്തിലെത്തിക്കാനുള്ള വഴിയിൽ വലിയ വില നൽകേണ്ടിവരികയാണെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ബൈജു രവീന്ദ്രൻ വ്യക്തമാക്കി. ലാഭത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികൾ വളരെ വലുതാണെന്നും അതിനെ അതിജീവിക്കാൻ വലിയ വിലകൊടുക്കേണ്ടി വരുമെന്നുള്ളത് തിരിച്ചറിയുന്നതായും അദ്ദേഹം പറഞ്ഞു.
‘‘ഉദ്ദേശിച്ച രീതിയിലല്ല ഇക്കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഭംഗിയായി അവസാനിപ്പിക്കണമെന്നാണ് കരുതുന്നത്. ആകെ ജീവനക്കാരിൽ അഞ്ചു ശതമാനംപേർക്കു മാത്രമേ ജോലി നഷ്ടമാകുകയുള്ളൂ. ഇതൊരു പിരിച്ചുവിടലായി കാണരുത്. അവധിയായി കണക്കാക്കണം. കമ്പനിയിലേക്ക് പുതിയ ആളുകളെ എടുക്കുമ്പോൾ ഇങ്ങനെ പുറത്തുപോയവർക്ക് പ്രഥമ പരിഗണന നൽകും. ഇക്കാര്യത്തിൽ എച്ച്ആറിന് നിർദേശം നൽകിയിട്ടുണ്ട്’’ – ബൈജു ഇമെയിലിലൂടെ വ്യക്തമാക്കി.