സമസ്തിപൂര്‍: ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ രണ്ട് കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ട്രാക്ക് അജ്ഞാതര്‍ മോഷ്ടിച്ചു. ജനുവരി 24നാണ് സംഭവം പുറത്തറിയുന്നത് പണ്ടോള്‍ സ്റ്റേഷന്‍ മുതല്‍ ലോഹത്ത് ഷുഗര്‍ മില്ല് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ട്രാക്കാണ് മോഷണം പോയത്. മോഷ്ടാക്കൾ ട്രാക്ക് മോഷ്ടിച്ച് സ്ക്രാപ്പ് ഡീലർമാർക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്.
പഞ്ചസാര മിൽ പ്രവർത്തന രഹിതമായതിനാൽ റെയിൽ ഗതാഗതം ഇല്ലാത്തതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റെയിൽവേ ട്രാക്ക് അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ രണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.ആർപിഎഫ് ജവാന്മാർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജഞ്ജര്‍പൂര്‍ ഔട്ട്പോസ്റ്റിന്റെ ചുമതല വഹിക്കുന്ന ശ്രീനിവാസ്, മധുബനിയുടെ ഹൗസ് കീപ്പിങ് അസിസ്റ്റന്റ് മുകേഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത് . റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതികളെ പിടികൂടാന്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് .വിജിലന്‍സ് സംഘവും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ബീഹാറിൽ റെയിൽവേ സ്‌കാർപ്പുകൾ മോഷണം പോകുന്നത് സ്ഥിരം സംഭവമാണെങ്കിലും 2 കിലോമീറ്റർ ട്രാക്ക് മോഷ്ടിക്കുന്നത് ഇതാദ്യമാണ്