ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിസർച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികൾ നിയമ നടപടി തുടങ്ങുന്നുവെന്ന് റിപ്പോർട്ട്. വിഷയത്തില്‍ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ് എന്ന നിയമ സ്ഥാപനവുമായി അദാനി ഗ്രൂപ്പ് ധാരണയിലെത്തി.
അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ. ട്വിറ്റര്‍ ഏറ്റെടുക്കലില്‍ ഇലോണ്‍ മസ്‌കിന് വേണ്ടി കമ്പനി രംഗത്തെത്തിയിരുന്നു.
അദാനി ഗ്രൂപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളില്‍ വലിയ നഷ്ടം നേരിട്ടിരുന്നു. ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട് വന്ന് രണ്ട് ദിവസത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു.