ബെംഗളൂരു: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങി. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. വാക്സീന്‍ എടുക്കാത്തവര്‍ അഞ്ചുദിവസം സ്വന്തം ചെലവില്‍ ക്വാറന്‍റീനില്‍ പോകണം.
മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളുരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു. 25 മലയാളികൾ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്.