രാജസ്ഥാനിലെ മുകുന്ദ്ര ഹിൽസ് ടൈഗർ റിസർവിൽ ഗർഭിണിയായ കടുവ ചത്തു. ഒമ്പത് വയസുള്ള കടുവ പൂർണ ഗർഭിണിയിരുന്നു. കടുത്ത മലബന്ധം ബാധിച്ച കടുവ ചികിത്സയിലിരിക്കവെയാണ് ചത്തത്. റിസർവിലെ ഒരേയൊരു പെൺ കടുവയായിരുന്നു ഇത്. ഏപ്രിൽ 27 വരെ പൂർണ ആരോഗ്യവതിയായിരുന്ന കടുവയ്ക്ക് ഏപ്രിൽ 29 മുതൽ കോളിക് വേദന അനുഭവപ്പെടുകയായിരുന്നു.
രൺതംബോർ, കോട്ട എന്നിവിടങ്ങളിൽ നിന്നുള്ള മൃഗഡോക്ടർമാരുടെ സംഘം ഏപ്രിൽ 30 ന് പകൽ മുഴുവൻ കടുവയെ പരിശോധിച്ചു. കോളിക്കിലും കുടലിലും കടുത്ത മലബന്ധം അനുഭവപ്പെടുന്നതായി പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കടുവയ്ക്ക് എനിമ നൽകുകയും മലമൂത്രവിസർജ്ജനം രണ്ടുതവണ ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം കടുവയുടെ ആരോഗ്യ നില വീണ്ടും വഷളായി.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഐഐ), ജയ്പൂർ, രന്തംബോർ, കോട്ട എന്നിവിടങ്ങളിൽ നിന്നുള്ള മൃഗഡോക്ടർമാരുടെ സംഘം എത്തി കടുവക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ കടുവ ചത്തതായി എംഎച്ച്ടിആർ ഫീൽഡ് ഡയറക്ടർ ശാരദാ പ്രതാപ് സിംഗ് പറഞ്ഞു.