തേങ്കുറിശ്ശി: ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഭാഗമായി ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന തേങ്കുറിശ്ശി കളരിക്കൽ വീട്ടിൽ ജയപ്രകാശിനെ സാമൂഹിക വിരുദ്ധർ വീട് കയറി മർദ്ദിച്ചതിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഷേധമറിയിച്ചു.
ഏഴാംക്ലാസ് വിദ്യാർഥിനിയായ ജയപ്രകാശിൻ്റെ മകളും പ്രതികളുടെ മകളും അടങ്ങുന്ന കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ബാലിശമായ പ്രശ്നങ്ങളുടെ ചുവട് പിടിച്ച്, അത് ചോദ്യം ചെയ്യാനെന്നവണ്ണം വീട്ടിലെത്തിയ ചോഴങ്കത്ത് വീട്ടിൽ സുധാകരൻ മക്കളായ രാജേഷ്, രമേഷ്, മുകേഷ് എന്നിവരാണ് വീട്ടിൽ അതിക്രമിച്ചു കയറുകയും ഭാര്യയുടെയും പെൺമക്കളുടെയും മുന്നിലിട്ട് സംഘംചേർന്ന് ജയപ്രകാശനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.
മർദ്ദനത്തെ തുടർന്ന് സാരമായി പരിക്കേറ്റ ജയപ്രകാശ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പ്രതികൾ മുൻവൈരാഗ്യം തീർക്കുന്നതിനായി ഗൂഢാലോചന നടത്തി ആയുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നുവെന്ന് ജയപ്രകാശിന്റെ കുടുംബം പറയുന്നു.
കേസെടുക്കാൻ വൈകിയതും സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒളിവിൽപോയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതും പോലീസിൻ്റെ അനാസ്ഥയാണെന്നും ജീവകാരുണ്യപ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്നും പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ്, ശങ്കർജി കോങ്ങാട് എന്നിവർ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.