പാലക്കാട്: ഇത്തവണയും ജയിലിലെ പൂക്കൃഷി (floriculture) വിളവെടുത്ത് വില്പന ആരംഭിച്ചു. ചെണ്ടുമല്ലി, വാടാർ മല്ലി, മുല്ല, സൂര്യകാന്തി തുടങ്ങിയവയാണ് കൃഷിയായി ചെയ്യുന്നത്. ഇപ്പോൾ ചെണ്ടുമല്ലി പൂക്കള്‍ ആഴ്ചയിൽ 10-12 കിലോ വീതം പൂക്കച്ചവടക്കാർ ജയിലിൽ വന്ന് വാങ്ങി കൊണ്ടുപോകുന്നുണ്ട്. കിലോയ്ക്ക് 40 രൂപാ ആണ് ഇപ്പോള്‍ ലഭിക്കുന്നത്.
നവരാത്രി സമയത്ത് കൂടുതൽ വില ലഭിക്കും. കഴിഞ്ഞ വർഷം 160 കിലോ പൂക്കൾ വിറ്റ് 7000 രൂപ സർക്കാരിലേക്ക് മുതൽ കൂട്ടി. ഇത്തരത്തിൽ പൂ വിറ്റ് സർക്കാർ ഖജനാവിലേക്ക് വരുമാനം ലഭിക്കുന്നത് ഇവിടെ നിന്നു മാത്രമായിരിക്കും.
ജയിൽ നടുമുറ്റത്തും കവാടത്തിൽ നിന്നും ജയിലിലേക്കുള്ള വഴിക്കിരുവശവും പൂക്കൾ നിറഞ്ഞു നിൽക്കുന്നത് തന്നെ പോസിറ്റീവ് അനുഭവമാണ്. കൂടാതെ വിവിധ പച്ചക്കറി കൃഷി ക്കിടയിലും പൂചെടികൾ നട്ടിട്ടുണ്ട്. ഇത് കീട നിയന്ത്രണ ഉപാധി എന്ന നിലയിലാണ്.
പൂകൃഷിയിലേർപ്പെടുന്ന തടവുകാർ വളരെ സന്തോഷത്തോടെയാണ് ഇക്കാര്യത്തിൽ ഇടപെടുന്നത്. കറക്ഷണൽ സെന്ററായ ജയിലിൽ പൂ കൃഷിയിലൂടെ അരോമ തെറാപ്പി, കളര്‍ തെറാപ്പി (aroma therapy/ colour therapy) എന്നീ സങ്കേതങ്ങൾ അറിയാതെ തന്നെ പകർത്തപ്പെടുകയാണ്.