പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്‌ഡിൽ പിടിച്ചെടുത്തു. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് എ എം വി ഐ മാരായ ജോർജ്,പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക. മത്തൻ, ഓറഞ്ച് തുടങ്ങിയവ പതിവായി ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തേയും ഈ സ്ഥലത്ത് കൈക്കൂലി വാങ്ങുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചരക്ക് വാഹനങ്ങളിൽ കൊണ്ടുവരുന്നത് എന്താണോ അത് തന്നെ പല ഉദ്യോഗസ്ഥരും കൈക്കൂലിയായി വാങ്ങുന്നുണ്ട്. ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.