നാട്ടിലേക്ക് മടങ്ങുന്ന കമ്മിറ്റി ട്രഷറർ ഷഫീഖ് ഹസ്സൻ വേങ്ങാട്ടിന് ഫറോക്ക് ഇസ്ലാമിക് റിലീഫ് സെന്റർ നൽകിയ യാത്രയപ്പിൽ ഹസനുൽ ബന്ന പൊയിൽതൊടി ഉപഹാരം നൽകുന്നു
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് കോഴിക്കോട് ഫറോക്ക് സ്വദേശി ഷഫീഖ് ഹസ്സൻ വേങ്ങാട്ട് നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലും റിയാദിലുമായി ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ഷഫീഖ് ഹസ്സൻ സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു.
1992 ആദ്യത്തിൽ ജിദ്ദയിലെത്തിയ ഷഫീഖ് പത്ത് വർഷം അവിടെ ഒരു ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി ജോലി നോക്കി. 2002 ലാണ് റിയാദിലേക്ക് ട്രാൻസ്ഫർ ആകുന്നത്. പിന്നീട് റിയാദിലെ മെർക്ക് ഷാർപ്പ് ആന്റ് ഡോംപ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെയാണ് ഏകദേശം 20 വർഷത്തോളം മെഡിക്കൽ വിഭാഗത്തിൽ അഡ്മിൻ മാനേജരായി ജോലി ചെയ്‌തു വന്നത്.
റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിശബ്ദ സേവനം അനുഷ്ടിച്ചിരുന്ന ഷഫീഖ് ഹസ്സൻ നാട്ടുകാരുടെ കൂട്ടായ്മയായ ഫറോക്ക് ഇസ്ലാമിക് റിലീഫ് സെന്ററിന്റെ (എഫ്. ഐ. ആർ.സി) പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പദവികളും വഹിച്ചിരുന്നു. സിജി റിയാദ്, കോഴിക്കോടെൻസ് തുടങ്ങി വിവിധ സംഘടനകളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അദ്ദേഹം കുടുംബ കൂട്ടായ്മയായ വേങ്ങാട്ട് കുടുംബ സമിതിയുടെ ഗൾഫ് മേഖലയുടെ പ്രസിഡണ്ട് കൂടിയാണ്.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിശബ്ദ സേവകനായിരുന്ന ഷഫീഖ് കെ എം സി സിയുടെ പ്രവർത്തനങ്ങളുമായും സഹകരിച്ചിരുന്നു. ഷക്കീല ബാനുവാണ് ഭാര്യ. ഷാജിൽ ഹസ്സൻ , സഹൽ ഷഫീഖ് , ഷസാദ് ഹസ്സൻ എന്നിവർ മക്കളാണ്. എഫ് ഐ ആർ സി ഷഫീഖ് ഹസ്സന് യാത്രയയപ്പ് നൽകി.
വൈസ് പ്രസിഡന്റ് ഹസനുൽ ബന്ന പൊയിൽതൊടി അധ്യക്ഷത വഹിച്ചു. നജ്മുദ്ധീൻ കുന്നുമ്മൽ, ഷഹീർ വേങ്ങാട്ട്, അമീർ സാബു പൊയിൽതൊടി, മുനവ്വർ തൊണ്ടിയിൽ, സി. കെ ഫൈസൽ, നജ്മുദ്ധീൻ കുപ്പാട്ടിൽ എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി അക്ബർ വേങ്ങാട്ട് സ്വാഗതം പറഞ്ഞു. ഷഫീഖ് ഹസ്സൻ യാത്രയപ്പിന് നന്ദി പറഞ്ഞു.