ജിദ്ദ: ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ പുത്തൻ ധാര രൂപപ്പെടുത്താൻ വേണ്ടിയുള്ള ആവശ്യം പ്രസക്തമോ യാഥാർത്ഥ്യബോധത്തോടെയുള്ളതോ അല്ലെന്ന് സൗദിയിലെ മുതിർന്ന പണ്ഡിത സഭാ ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
"ഇസ്‌ലാമിക കർമ്മശാസ്ത്രം, അതിന്റെ നിലവിൽ പരിഗണിക്കപ്പെടുന്ന വീക്ഷണങ്ങളും അതിലെ വിവിധങ്ങളായ ധാരകളും തന്നെ തികഞ്ഞതും ആധുനിക ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്നതുമാണ്. അവ ഇസ്‌ലാമിക നിയമങ്ങളുമായി ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളെയും ഇണക്കിച്ചേർക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം കര്മശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളും പണ്ഡിത സഭകളും ഫിഖ്ഹ് അക്കാദമികളും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്" - സൗദിയിലെ സമുന്നത പണ്ഡിത സഭയുടെ പ്രസ്താവന തുടർന്നു.
സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങളോടും അതിന്റെ വൈജ്ഞാനികവും സാമൂഹികവും സാമ്പത്തികവുമായ സംഭവ വികാസങ്ങളോടും ക്രിയാത്മകമായി ഇടപെട്ടുകൊണ്ടുള്ള ഗവേഷണ ഉത്തരങ്ങൾ നിലവിലുള്ള കർമശാസ്ത്ര വേദികളിൽ നിന്നും അക്കാദമിക് സ്ഥാപനങ്ങളിൽ നിന്ന് തന്നെ സമൂഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത് ദൈവാനുഗ്രഹമാണെന്നും ഇത്തരം കേന്ദ്രങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള നൂറ് കണക്കിന് ഗവേഷണ മറുപടികളും നിർദ്ധാരണങ്ങളും നിലവിലെ ഇസ്ലാമിക കർമശാസ്ത്ര ധാരകളുടെ പ്രസക്തിയും പ്രാമാണികതയും എടുത്തു കാണിക്കുന്നതാണെന്നും പണ്ഡിത സഭ ചൂണ്ടിക്കാട്ടി.