ജിദ്ദ: റംസാൻ ഇരുപത്തി ഒമ്പത് വ്യാഴാഴ്ച സൂര്യാസ്തമയത്തോടെ ചന്ദ്രപ്പിറവി ദൃശ്യമാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് സൗദിയിലെ സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തു. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായതായി സ്ഥിരപ്പെട്ടാൽ ഈ വര്ഷം റംസാൻ ഇരുപത്തി ഒമ്പത് മാത്രമാവുകയും വെള്ളിയാഴ്ച ഈദുൽ ഫിത്വർ ഒന്ന് ആവുകയും ചെയ്യും.
വ്യാഴാഴ്ച ചന്ദ്രപ്പിറവി ദൃശ്യമായില്ലെങ്കിൽ വെള്ളിയാഴ്ച കൂടി വൃതം അനുഷ്ഠിച്ച് റംസാൻ മുപ്പത് പൂർത്തിയാവുകയും ശനിയാഴ്ച ഈദുൽ ഫിത്വർ ഒന്ന് ആയിരിക്കുകയും ചെയ്യും.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ ചന്ദ്രപ്പിറവി ദർശിക്കുന്നവരോട് അക്കാര്യം ഉടനടി തൊട്ടടുത്തുള്ള കോടതിയോ ജുഡീഷ്യൻ കേന്ദ്രങ്ങളെയോ വിവരം അറിയിക്കുകയും ചന്ദ്രക്കല ദർശനം സാക്ഷ്യപെടുത്തണമെന്നും സുപ്രീം ജുഡീഷ്യറി അറിയിച്ചു. കോടതിയിൽ വിവരം എത്തിക്കാൻ എല്ലാ അവസരവും ഉപയോഗപ്പെടുത്തണം.
മാസപ്പിറവി ദർശിക്കാൻ ഒറ്റക്കും കൂട്ടായും നടത്തുന്ന ശ്രമങ്ങളെ പരാമർശിക്കവെ അത്തരം ശ്രമങ്ങൾ പ്രവാചകൻ പഠിപ്പിച്ചതാണെന്നും അതിനാൽ അല്ലാഹുവിങ്കൽ ഫലദായകമാണെന്നും പറഞ്ഞ പ്രസ്താവന ഇക്കാര്യത്തിൽ ജനങ്ങളെ ഉത്സാഹിപ്പിച്ചു.