ജിദ്ദ: പതിനൊന്ന് വർഷങ്ങൾ പിന്നിട്ട ബഹിഷ്കരണം തിരുത്തി സിറിയയെ തിരിച്ചെടുക്കാൻ അറബ് ലീഗ് കൗൺസിൽ വിദേശകാര്യ മന്തിമാരുടെ അടിയന്തിര യോഗം തീരുമാനിച്ചു. വോട്ടെടുപ്പ് പോലും ഇല്ലാതെ സർവ സമ്മിതിയോടെയാണ് ഞായറാഴ്ച ഈജിപ്ത്യൻ തലസ്ഥാനമായ കൈറോയിൽ ചേരുന്ന അടിയന്തിര യോഗ തീരുമാനം. റിയാദിൽ നടക്കാനിരിക്കുന്ന അടുത്ത അറബ് ലീഗ് ഉച്ചകോടിയിലേയ്ക്ക് സിറിയയെ ഔദ്യോഗികമായി ക്ഷണിക്കാനും വിദേശകാര്യ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
2011 നവംബറിൽ ആയിരുന്നു പ്രമുഖ അറബ് രാജ്യമായ സിറിയയെ അറബ് ലീഗ് പുറത്താക്കുകയും അവരുടെ അംഗത്വം മരവിപ്പിച്ച് അവരുടെ മേൽ രാഷ്ട്രീയ, സാമ്പത്തിക ബഹിഷ്കരണം ഏർപ്പെടുത്തുകയും ചെയ്തത്. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഏറേ പരിതാപകരവും പ്രതിലോമകരവും ആയി മാറിയ പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത തീരുമാനം.
എന്നാൽ, വർഷങ്ങൾ നിരവധി കടന്നു പോവുന്നു എന്നല്ലാതെ ഏതെങ്കിലും രാജ്യത്തിനോ മേഖലയ്‌ക്കോ ഗുണകരമായ ഒന്നും ഇത്തരം തീരുമാനങ്ങളിലൂടെ ഉണ്ടാകുന്നില്ലെന്ന് തിരിച്ചറിവ് പഴയ സ്ഥിതിയിലേക്ക് തിരിച്ചു നടക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നുവെന്നും മനസ്സിലാക്കാം. ഖത്തർ - സൗദി ബന്ധം, യമനിലെ ഹൂഥി - സൗദി പ്രശ്‌നം തുടങ്ങിയ സംഭവ വികാസങ്ങൾ സമാനമായ ഉദാഹരങ്ങളാണ്.
സൗദി - ഇറാൻ മഞ്ഞുരുക്കത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ രൂപപ്പെടുന്ന സൗഹൃദത്തിന്റെ മറ്റൊരു ഹൃദ്യമായ അദ്ധ്യായമാണ് അറബ് ലീഗിലെ സിറിയൻ പുനഃപ്രവേശം.
അറബ് മുഖ്യധാരയുമായി വഴിപിരിയുന്ന അറബ് രാജ്യങ്ങൾക്ക് പിന്നിൽ ഇറാൻ സജീവ സഹായിയായി ഉണ്ടായിരുന്നു എന്നതാണ് പ്രധാന സംഗതി. എന്നാൽ ഇറാനുമായി സൗദി അറേബ്യ മുൻകൈ എടുത്തു തുടങ്ങിയ സൗഹൃദ നീക്കങ്ങൾ മേഖലയിലെയും അറബ് - മുസ്ലിം ലോകത്തെയും ചിത്രം ആശ്വാസകരവും പ്രതീക്ഷ ജനിപ്പിക്കുന്നതുമായ അവസ്ഥയിലേയ്ക്ക് തിരിച്ചെത്തിക്കുന്നു എന്നതാണ് ശുഭകരമായ കാര്യം. ഇസ്രായേൽ - അമേരിക്കൻ നിലപാടുകൾ സംബന്ധിച്ച എതിർ നിരീക്ഷണം നിലവിലുണ്ടെന്നത് മറ്റൊരു കാര്യവുമാണ്.
കൈറോയിൽ ചേരുന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം സുഡാനിൽ സമാധാനം കൊണ്ട് വരുന്നത് സംബന്ധിച്ചും നിർണായക തീരുമാനങ്ങൾ കൈകൊള്ളുമെന്നാണ് പ്രതീക്ഷ. സുഡാൻ വിഷയത്തിൽ ഏകീകൃത അറബ് തീരുമാനം സംബന്ധിച്ചും ചർച്ച ചെയ്യും.