റിയാദ്: വർഗ്ഗീയ വിഷം ചീറ്റിയും ഇന്ത്യൻ ജനതയെ തമ്മിലടിപ്പിച്ചും രാജ്യത്തെ കൈപ്പിടിയിലൊതുക്കാമെന്ന മോദിയുടെയും അമിത്ഷായുടെയും വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി.
വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രഷ്ട്രീയമല്ല സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയമാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്. ന്യുനപക്ഷ, പിന്നോക്കവിഭാഗങ്ങളടക്കമുള്ളവരുടെ വോട്ടുകൾ ഏകീകരിപ്പിക്കാനായതും ബിജെപിയുടെ രാഷ്ട്രീയ ദുഷ്ടലാക്ക് തുറന്ന് കാട്ടാൻ കഴിഞ്ഞതും കോൺഗ്രസിന്റെ വിജയത്തിന് സഹായകമായി.
അസത്യവും ഭീഷണിയും വഴി എതിരാളികളെ നിശ്ശബ്ദരാക്കുന്ന കപട രാഷ്ട്രീയത്തിന്റെ പൊയ്‌മുഖമാണ് കർണ്ണാടകയിൽ അഴിഞ്ഞു വീണത്. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപിയുടെ കുതന്ത്രങ്ങളെ ഇന്ത്യൻ ജനത തിരിച്ചറിയുകയാണ്.
ഇന്ത്യയിലുടനീളം വരും കാലങ്ങളിൽ ഇതിന്റെ അലയൊലികൾ കാണാനാവുമെന്നും കർണ്ണാടകയിലെ മുഴുവൻ ജനാതിപത്യ വിശ്വാസികളെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും കെഎംസിസി സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.