ജിദ്ദ: റിയാദിലെ സൗദി നേഷണൽ ഗാർഡ്‌സ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ വെച്ച് ഒന്നര വയസ്സ് മാത്രം പ്രായമുള്ള നൈജീരിയൻ സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി. ഉദരം, ഇടുപ്പ്, കരൾ, കുടൽ, മൂത്രം - പ്രത്യുൽപാദന വ്യവസ്ഥ, പെൽവിക് അസ്ഥികൾ എന്നിവയെല്ലാം ഇരു കുഞ്ഞുങ്ങളും പങ്കിടുകായായിരുന്ന അവസ്ഥയെ വെവ്വേറെയാക്കിയ അതിസങ്കീർണമായ ശസ്ത്രക്രിയ എട്ട്ന്ന ഘട്ടങ്ങളിലൂടെ പതിനാലര മണിക്കൂർ സമയം എടുത്തു.
മെഡിക്കൽ - സർജിക്കൽ ടീമിൽ നിന്ന് 36 ഡോക്ടർമാരും മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമിലെ 85 അംഗങ്ങളും ഭാഗഭാക്കുകളായ ശസ്ത്രക്രിയയ്ക്ക് സൗദി റോയൽ കോർട്ടിലെ ഉപദേശകനും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയയിൽ ലോകത്തിൽ തന്നെ അദ്വിതീയനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഹ നേതൃത്വം നൽകി.
വേർപ്പെടുത്തിയ കുഞ്ഞുങ്ങളുമായി ഡോ. അൽറബീഅയും സംഘവും ഓപ്പറേഷൻ തിയറ്ററിൽ നിന്ന് വരുന്നു (ഇടത്തു ട്രോളി പിടിച്ചയാൾ)
രണ്ടു കുട്ടികളെയും രണ്ടു കട്ടിലുകളിൽ കണ്ടതിൽ അതീവ സന്തോഷം രേഖപ്പെടുത്തിയ സൗദിയിലെ നൈജീരിയൻ അംബാസഡർ യഹ്‌യാ ലിവാൽ ഇതിന് അവസരം ഉണ്ടാക്കിയ സൗദി ഭരണകൂടത്തെ പ്രശംസിച്ചു.
കുട്ടികളുടെ മാതാപിതാക്കളും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരനും ഡോ. അബ്ദുല്ലാഹ് അൽറബീഅയ്ക്കും അദ്ദേഹത്തിന്റെ ടീം അംഗങ്ങൾക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തി. സൗദിയിൽ എത്തിയത് മുതൽ മനുഷ്യ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സ്വീകരണത്തിന്റെയും മറക്കാനാവാത്ത അനുഭവങ്ങളാണ് ഉടനീളം ഉണ്ടായതെന്ന് കുട്ടികളുടെ മാതാപിതാക്കളായ ഉമർ റയാനോയും അദ്ദേഹത്തിന്റെ ഭാര്യയും വിവരിച്ചു. 2022 ജനുവരി പന്ത്രണ്ടിനായിരുന്നു ഹസീനയുടെയും ഹസ്സാനയുടെയും ജനനം.
സർജറിയിൽ പങ്കെടുത്ത മെഡിക്കൽ സംഘം. നിൽക്കുന്നവരിൽ നടുവിൽ ഡോ. അബ്ദുല്ല അൽറബീഅ
ഒട്ടിച്ചേർന്ന നിലയിൽ പ്രസവിക്കുന്ന സയാമീസുകളെ വേർപെടുത്താനുള്ള പ്രത്യേക പദ്ധ്വതി സൗദി സർക്കാരിന്റെ രാജ്യാതിർത്തികൾ അറിയാത്ത മാനവിക മുഖത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് വിശേഷി പിച്ച ഡോ. അൽറബീഅ കുഞ്ഞുങ്ങൾ ആരോഗ്യപൂർവം സ്വന്തം നാട്ടിലെത്തുന്നതിന് പ്രാർത്ഥിച്ചു.
വേർപ്പെടുത്തിയ കുഞ്ഞുകളുടെ കട്ടിലിനരികെ മാതാപിതാക്കൾ
ജീവകാരുണ്യം എന്നതിന് പുറമേ സൗദിയിലെ ആരോഗ്യ മേഖലയുടെ മികവിനെയും കാര്യക്ഷമതയേയും സയാമീസ് ശസ്ത്രക്രിയകൾ അനാവരണം ചെയ്യുനതാത്തയും ഡോ. അൽറബീഅ ചൂണ്ടിക്കാട്ടി. സൗദിയുടെ "ഒട്ടിച്ചേർന്ന സയാമീസുകളെ വേർപ്പെടുത്തൽ പദ്ധ്വതി" പ്രകാരമുള്ള അമ്പത്തിയാറാമത്തെ വിജയകരമായ ശസ്ത്രക്രിയ ആയിരുന്നു വ്യാഴാഴ്ച നടന്നത്.