ജിദ്ദ: സിറിയയുടെ പുനഃപ്രവേശനത്തിന് വേദിയായ ജിദ്ദയിലെ അറബ്‌ലീഗ് ഉച്ചകോടി ആഗോള തലത്തിൽ സവിശേഷമായ മറ്റൊന്നിന് കൂടി സാക്ഷ്യം വഹിച്ചു. ഒന്നേ കാൽ വർഷം പിന്നിട്ട് ഇന്നും ഘോരമായി തുടരുന്ന റഷ്യൻ - ഉക്രൈൻ യുദ്ധത്തിലെ വീര നായകന്മാരും ഉച്ചകോടിയുടെ ഭാഗങ്ങളായി. ഉക്രൈൻ പ്രസിഡണ്ട് നേരിട്ട് ഉച്ചകോടിയെ അഭിസംബോധനം ചെയ്തപ്പോൾ റഷ്യൻ നായകൻ സന്ദേശത്തിലൂടെ ഉച്ചകോടിയെ അഭിമുഖീകരിച്ചു.
അറബ് ഉച്ചകോടി നടക്കുന്ന ജിദ്ദയിലേക്കുള്ള ഉക്രൈൻ പ്രസിഡണ്ട് വ്ലാഡിമിർ സിലൻസ്കിയുടെ വരവ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ല. ലോകത്തിന് ആശ്ചര്യം പകർന്നു കൊണ്ടായിരുന്നു ഉക്രൈൻ പ്രസിഡന്റിന്റെ ജിദ്ദയിലേക്കുള്ള ആഗമനം. തുടർന്ന്, ഉച്ചകോടിയുടെ അധ്യക്ഷനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സിലൻസ്കിയ്ക്ക് ഉച്ചകോടിയെ അഭിമുഖീകരിക്കാൻ അനുമതി നൽകുകയായിരുന്നു.
കഴിഞ്ഞ വർഷം റഷ്യൻ - ഉക്രൈൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ഉക്രൈൻ പ്രസിഡന്റ്റിന്റെ ആദ്യ മിഡിൽ ഈസ്റ്റ് സന്ദർശനമാണ് വെള്ളിയാഴ്ച്ച ജിദ്ദയിലേത്. യുദ്ധം അവസാനിപ്പിക്കാൻ സൗദി അറേബ്യ നടത്തുന്ന സുപ്രധാന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ഉക്രൈൻ പ്രസിഡണ്ട് പറഞ്ഞു. പ്രത്യേകിച്ച് തടവുകാരെ മോചിപ്പിക്കുന്നതിന് സൗദി നേതൃപരമായ പങ്കാണ് വഹിച്ചത്. യുദ്ധം അവസാനിപ്പിക്കാനും സമാധാനം തിരിച്ചു പിടിക്കാനും പത്ത് നിർദേശങ്ങൾ താൻ സമർപ്പിക്കുമെന്നും അതിനു പരമാവധി ലോക രാജ്യഞങ്ങളുടെ പിന്തുണ ഉണ്ടാക്കുമെന്നും സിലൻസ്കി പറഞ്ഞു.
അറബ് ലോകവുമായി നിലനിർത്താൻ ആഗ്രഹിക്കുന്ന മികച്ച ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് താൻ അറബ്ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നമ്മുടെ ജനങ്ങളെയും ഉക്രേനിയൻ മുസ്ലീം സമൂഹത്തെയും - വിശിഷ്യാ ഖരം മേഖലയിലെ - സംരക്ഷിക്കാൻ" അറബ് നേതാക്കളോട് അഭ്യർത്ഥിക്കുന്നു - ഉക്രൈൻ പ്രസിഡണ്ട് തുടർന്നു.
അറബ് ഉച്ചകോടിയെ അഭിമുഖീകരിച്ചു കൊണ്ട് നടത്തിയ സന്ദേശത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിൻ: "വിവിധ തലങ്ങളിൽ റഷ്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നത് ഇരു ഭാഗങ്ങൾക്കും ഗുണകരമാണ്. സുഡാൻ, ലിബിയ, സിറിയ, യെമൻ എന്നിവിടങ്ങളിലെ പ്രതിസന്ധികൾ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അടിസ്ഥാനത്തിൽ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് റഷ്യയുടെ പിന്തുണ തുടരും".
മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളുമായുള്ള ക്രിയാത്മക സൗഹൃദവും പങ്കാളിത്ത ബന്ധവും വികസിപ്പിക്കുന്നതിന് റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്നും പുടിൻ ഊന്നിപ്പറഞ്ഞു.
ഇറാനുമായും അമേരിക്കയുമായും ചങ്ങാത്തം സ്ഥാപിച്ച സൗദി റഷ്യയെയും ഉക്രൈനെയും ഒരുപോലെ ആദരിക്കുന്നതിലൂടെ തങ്ങളുടെ നിലപാട് ആർക്കും അടിയറവ് വെക്കില്ലെന്ന സന്ദേശമാണ് നൽകുന്നത്, അതുവഴി പൊതുവെ അറബ് ലോകവും.