ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ഫ്രീ സ്റ്റൈൽ 57 കിലോഗ്രം പുരുഷ വിഭാഗം സെമിഫൈനൽ മത്സരത്തിനിടെ കസഖ്സ്ഥാൻ താരം കൈയ്യില്‍ കടിച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് വെള്ളിമെഡല്‍ ജേതാവ് രവികുമാര്‍ ദഹിയ.
‘എനിക്കു വിവാദങ്ങളിൽ താൽപര്യം ഇല്ല. മത്സരത്തിൽ ശ്രദ്ധിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. മത്സരത്തിന്റെ പിറ്റേന്നു കസഖ്സ്ഥാൻ താരം നൂറിസ്ലാം സനായേവ് എന്ന വന്നു കണ്ടു മാപ്പു പറഞ്ഞിരുന്നു. അതിനാലാണു പരാതി നൽകാതിരുന്നത്. ഒളിംപിക്സിൽ മെഡൽ നേടുക എന്നതാണ് എല്ലാ ഗുസ്തി താരങ്ങളുടെയും സ്വപ്നം. എതിരാളിയെ ക്ഷീണിപ്പിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. ഇതിനായി കൂടുതൽ പരിശീലിക്കും. ഗോദയിൽ സഹിഷ്ണുതെ കൈവിടാതിരിക്കുക എന്നതാണു പ്രധാനം', ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സ്പോർട്സ് കോൺക്ലേവിൽ രവികുമാർ ദഹിയ പറഞ്ഞു.
രവികുമാര്‍ പരാതി നല്‍കിയിരുന്നെങ്കില്‍ കസഖ് താരത്തെ ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യനാക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ രവികുമാറിന്റെ 'കാരുണ്യ'ത്തില്‍ കസഖ് താരത്തിന് വെങ്കല മെഡല്‍ മത്സരത്തില്‍ പങ്കെടുക്കാനും, വിജയിക്കാനുമായി.