ബെയ്ജിങ്: ചൈനീസ് ഫുട്ബോൾ താരങ്ങൾക്ക് ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുന്നതിന് വിലക്കുമായി ചൈനീസ് ഭരണകൂടം. ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾ ടാറ്റൂ പതിക്കരുതെന്ന കർശന നിർദേശമാണ് ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്.
ആരെങ്കിലും ഇതു ലംഘിച്ചാല്‍ അവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്‌പോര്‍ട് ഓഫ് ചൈന (ജിഎഎസ്) ആണ് ഉത്തരവ് ഇറക്കിയത്.
ചൈനയുടെ ഡിഫൻഡർ ഷാങ് ലിൻപെങ് ഉൾപ്പെടെയുള്ള ചില ദേശീയ താരങ്ങളോട് അവരുടെ ശരീരത്തുള്ള ടാറ്റൂകൾ മറയ്ക്കാൻ മുമ്പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ശരീരത്തില്‍ ആളുകള്‍ ടാറ്റൂ ചെയ്യുന്നത് തടയാനായി ചൈന 2018 ന്‍റെ പകുതി മുതൽ നിയന്ത്രണം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.
നിലവില്‍ ആരെങ്കിലും ടാറ്റൂ പതിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകളയുകയോ അല്ലെങ്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജഴ്‌സി ധരിച്ചോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അണ്ടർ 20 തലത്തിലുള്ള ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിൽ ടാറ്റൂ പതിപ്പിച്ചവരെ എടുക്കേണ്ടതില്ല എന്നും നിർദേശത്തിൽ പറയുന്നു.