കൊല്‍ക്കത്ത: 1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ദേശീയ ടീമിന്റെ ഭാഗമായിരുന്ന മുൻ ഇന്ത്യൻ മിഡ്ഫീൽഡറും ഈസ്റ്റ് ബംഗാൾ ഇതിഹാസ താരവുമായിരുന്ന സുര്‍ജിത് സെന്‍ഗുപ്ത (71) അന്തരിച്ചു. കൊവിഡ് ബാധിച്ച അദ്ദേഹം കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1970 കളിൽ കൊൽക്കത്ത മൈതാനത്ത് തന്റെ മാന്ത്രിക ഡ്രിബ്ലിംഗ് കഴിവുകൾ ഉപയോഗിച്ച് സെൻഗുപ്ത ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്നു. 1974 ജൂലൈ 24-ന് ക്വാലാലംപൂരിൽ നടന്ന മെർദേക്ക കപ്പിൽ തായ്‌ലൻഡിനെതിരെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ഈ വലത് വിംഗർ 14 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
1974-ലും 1978-ലും ഏഷ്യൻ ഗെയിംസിലും, 1974-ൽ മെർദേക്ക കപ്പിലും, 1977-ൽ പ്രസിഡന്റ്‌സ് കപ്പിലും, യുഎഇ, ബഹ്‌റൈൻ എന്നിവയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും (1979) അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1978ലെ ഏഷ്യൻ ഗെയിംസിൽ കുവൈത്തിനെതിരെയാണ് അദ്ദേഹം തന്റെ ഏക അന്താരാഷ്ട്ര ഗോൾ നേടിയത്.
“ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സമർത്ഥനായ വിങ്ങർമാരിൽ ഒരാളായ സുര്‍ജിത് ദാ ഇപ്പോൾ ഇല്ലെന്ന വാർത്ത സങ്കടകരമാണ്. ഇന്ത്യൻ ഫുട്ബോളിന് അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾ എന്നും നമ്മോടൊപ്പമുണ്ടാകും, ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ത്യൻ ഫുട്ബോൾ കൂടുതൽ ദരിദ്രമായി," ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
1951 ഓഗസ്റ്റ് 30-ന് ജനിച്ച ബിഷു എന്ന വിളിപ്പേരുള്ള സൂരജിത്ത് ഹൂഗ്ലി ജില്ലയിലെ ചക്ബസാർ സ്വദേശിയാണ്. ഹൂഗ്ലി മൊഹ്‌സിൻ കോളേജിൽ പഠിക്കുമ്പോൾ സെൻഗുപ്ത രണ്ടാം ഡിവിഷൻ ക്ലബ്ബായ റോബർട്ട് ഹഡ്‌സണിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. അവിടെ നിന്ന്, കിഡ്ഡർപോർ ക്ലബ്ബിനൊപ്പം അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചു.
അവിടെ നിന്ന്, ഇതിഹാസ താരം സൈലൻ മന്നയുടെ മാർഗനിർദേശപ്രകാരം മോഹൻ ബഗാനിലെത്തി. 1972 മുതൽ രണ്ട് സീസണുകളിൽ മോഹൻ ബഗാന് വേണ്ടി കളിച്ച അദ്ദേഹം 1978 ക്യാപ്റ്റനാവുകയും ചെയ്തു. ഈസ്റ്റ് ബംഗാളിനായി 92 ഗോളുകൾ നേടി. സെൻഗുപ്തയ്ക്ക് 2018-ൽ ഈസ്റ്റ് ബംഗാൾ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി. 1975, 1976, 1977, 1978 വർഷങ്ങളിൽ ബംഗാൾ സന്തോഷ് ട്രോഫി ടീമിൽ അംഗമായിരുന്ന സെൻഗുപ്ത 26 ഗോളുകളും നേടി.
കഴിഞ്ഞ മാസം ഇതിഹാസ താരം സുഭാഷ് ഭൗമിക് വിട പറഞ്ഞതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാളിന്റെ മറ്റൊരു ഇതിഹാസ താരം കൂടി ജീവിതത്തിന്റെ ബൂട്ടഴിക്കുന്നത്.