ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സര ശേഷം എടികെ മോഹൻബഗാൻ താരം സന്ദേശ് ജിങ്കൻ പറഞ്ഞ വാക്കുകൾ വിവാദത്തിൽ. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം. ജിങ്കനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സംഭവം വിവാദമായതോടെ ജിങ്കന്‍ മാപ്പ് പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ പ്രസ്താവനയിലൂടെ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചതല്ലെന്നും ആ സമയത്ത് പറഞ്ഞുപോയതാണെന്നും ജിങ്കൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാണ്. തനിക്ക് ഭാര്യയും സഹോദരിയും അമ്മയുമൊക്കെയുണ്ട്. വനിതാ ഫുട്ബോൾ ടീമിനെ പിന്തുണക്കുന്നയാളാണ് താൻ-- കേരള ബ്ലാസ്റ്റേഴ്സ് മുന്‍താരംകൂടിയായ ജിങ്കൻ പറഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സിലുണ്ടായിരുന്നപ്പോള്‍ 21-ാം നമ്പര്‍ ജേഴ്‌സിയായിരുന്നു ജിങ്കന്റേത്. ജിങ്കന്‍ ക്ലബ് വിട്ടപ്പോള്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി 21-ാം നമ്പര്‍ ജഴ്‌സി ക്ലബ് പിന്നീട് ഉപയോഗിച്ചിട്ടില്ല. ജിങ്കന്റെ വിവാദപരാമര്‍ശത്തോടെ 'ബ്രിങ് ബാക്ക് ജേഴ്‌സി 21' എന്ന ഹാഷ്ടാഗുമായി കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.