ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സര ശേഷം എടികെ മോഹൻബഗാൻ താരം സന്ദേശ് ജിങ്കൻ പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം. ജിങ്കനെതിരെ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്.
സംഭവം വിവാദമായതോടെ ജിങ്കന്‍ മാപ്പ് പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ പ്രസ്താവനയിലൂടെ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചതല്ലെന്നും ആ സമയത്ത് പറഞ്ഞുപോയതാണെന്നും ജിങ്കൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാണ്. തനിക്ക് ഭാര്യയും സഹോദരിയും അമ്മയുമൊക്കെയുണ്ട്. വനിതാ ഫുട്ബോൾ ടീമിനെ പിന്തുണക്കുന്നയാളാണ് താൻ– കേരള ബ്ലാസ്റ്റേഴ്സ് മുന്‍താരംകൂടിയായ ജിങ്കൻ പറഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സിലുണ്ടായിരുന്നപ്പോള്‍ 21-ാം നമ്പര്‍ ജേഴ്‌സിയായിരുന്നു ജിങ്കന്റേത്. ജിങ്കന്‍ ക്ലബ് വിട്ടപ്പോള്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി 21-ാം നമ്പര്‍ ജഴ്‌സി ക്ലബ് പിന്നീട് ഉപയോഗിച്ചിട്ടില്ല. ജിങ്കന്റെ വിവാദപരാമര്‍ശത്തോടെ ‘ബ്രിങ് ബാക്ക് ജേഴ്‌സി 21’ എന്ന ഹാഷ്ടാഗുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിനിടെ ജിങ്കാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു. ഇപ്പോഴിതാ, വീഡിയോയിലൂടെ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിങ്കന്‍.
— Sandesh Jhingan (@SandeshJhingan) February 21, 2022
ജിങ്കന്റെ വാക്കുകള്‍...
എല്ലാവരും സുരക്ഷിതരായും ആരോഗ്യത്തോടെയും കഴിയുന്നുവെന്ന് കരുതുന്നു. എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവിന്റെ പേരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. എന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ഞാൻ ശാന്തമായി ഇരുന്നു ചിന്തിച്ചു. മത്സരച്ചൂടിന്റെ ആവേശത്തിൽ ഞാൻ പറഞ്ഞുപോയ വാക്കുകളാണ് അത്. അത് തെറ്റായിപ്പോയി. അതിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഖേദിക്കുകയും ചെയ്യുന്നു.
എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന്റെ പേരിൽ കുടുംബാംഗങ്ങളുടെ നേർക്കും കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. എല്ലാവർക്കും എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം. പക്ഷേ, എന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. ദയവായി അങ്ങനെ ചെയ്യരുത്.