ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് മത്സരത്തില്‍ ബെംഗളൂരു എഫ്‌സി നേടിയ വിവാദ ഗോള്‍ റഫറി അനുവദിച്ചതിനെ തുടര്‍ന്ന് മത്സരം ബഹിഷ്‌കരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാലു കോടി രൂപ പിഴ ചുമത്തി.
പരസ്യമായി മാപ്പ് പറയണമെന്നും ക്ലബിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ പിഴത്തുക ആറു കോടിയാകും. പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും നല്‍കണം.
പരിശീലകനോടും പരസ്യമായി മാപ്പ് അപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം, പിഴത്തുക 10 ലക്ഷമായി ഉയരും. ഈ നിര്‍ദ്ദേശം ഒരാഴ്ചയ്ക്കകം പാലിക്കണം. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനും, മുഖ്യപരിശീലകനും അവകാശമുണ്ടെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമിതി വ്യക്തമാക്കി.
ആഗോള കായിക ചരിത്രത്തിലെ, പ്രത്യേകിച്ച് ഫുട്‌ബോളിലെ ഏറ്റവും അപൂർവ സംഭവങ്ങളിലൊന്നാണ് കളി ഉപേക്ഷിക്കുന്നത് എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.