സൂറിച്ച്: സ്വതന്ത്ര ഭാരതത്തിന്റെ 75 മത് വാർഷികവും സ്വിറ്റ്സർലൻഡുമായി ഒപ്പുവച്ച സൗഹൃദ ഉടമ്പടിയുടെ 75 ആം വാർഷികവും പ്രമാണിച്ച് ഇന്ത്യൻ എംബസിയും കേളിയും ചേർന്നൊരുക്കിയ ആസാദി കാ അമൃത് മഹോത്സവ് വിന്റെ ഭാഗമായി "ഇന്ത്യ ഇന്‍ ദി ആല്‍പ്സ്" സെപ്റ്റംബർ 24 ന് ശനിയാഴ്ച വൈകുന്നേരം സൂറിച്ചിലെ ബൗമയിലുള്ള ഓഡിറ്റോറിയത്തിൽ വർണ്ണശബളമായ ചടങ്ങുകളോടെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ആഘോഷിച്ചു.
എംബസ്സിയുടെ ചാൻസ്‌സെല്ലറിയുടെ മേധാവി ജോൺസൻ ഈപ്പൻ, ടിം വര്‍ക്ക് ആര്‍ട്സ് & ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (Team Work Arts & Indian Council for Cultural Relations) ഡയറക്ടർ ഇല്ലാ ഗുപ്‌ത എന്നിവർ മുഖ്യാതിഥികളായിരുന്നു.
വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ചടങ്ങിൽ ഈശ്വരപ്രാർത്ഥനക്കുശേഷം കേളി പ്രസിഡൻറ് റ്റോമി വിരുത്തിയേൽ സദസിനു സ്വാഗതം ആശംസിച്ചു. ജോൺസൻ ഈപ്പൻ അധ്യക്ഷ പ്രസംഗവും ശ്രിമതി ഇല ഗുപ്ത ആശംസ പ്രസംഗവും പറഞ്ഞു. കേളി സെക്രട്ടറി ബിനു വാളിപ്ലാക്കലിന്റെ നന്ദി പ്രസംഗത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.
അക്ഷരാർത്ഥത്തിൽ സ്വിറ്റസർലണ്ടിലെ പുതിയ തലമുറയും ഇന്ത്യയിൽനിന്നെത്തിയ താരങ്ങളുടെയും മത്സരബുദ്ധിയോടെയുള്ള മാസ്മരിക പ്രകടനങ്ങളായിരുന്നു തുടർന്ന് സദസ്സ് കണ്ടത്. സ്വിറ്റസർലണ്ടിൽ ഇതുവരെ ദർശിക്കാത്ത കലാ കായിക പ്രകടനങ്ങളായിരുന്നു അരങ്ങേറിയത്.
കുമാരി ഫെലിൻ വാളിപ്ലാക്കലിന്റെ ലൈവ് വയലിൻ പ്രകടനത്തോടെ ആരംഭിച്ച കലാപരിപാടികൾ ശ്രിമതി ജെനി മുണ്ടിയാനിയുടെ നേതൃത്വത്തിൽ കേളിയുടെ കുരുന്നുകളുടെ സിനിമാറ്റിക് ഡാൻസുകളിലൂടെ അരങ്ങേറിയപ്പോൾ സദസ്സും ആടി തിമിർത്തു.
തുടർന്ന് കലാനികേതൻ സ്കൂൾ ഫോർ ഡാൻസ് & മ്യൂസിക്കിലെ ശ്രീ കെവിൻ മടച്ചേരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഭരതയനാട്യം സദസ്സിനെ കോൾമയിർ കൊള്ളിച്ചു. ശ്വാസം അടക്കിപ്പിടിച്ചിരുന്ന സദസ്സിനു മുൻപിൽ പിന്നീട് അരങ്ങേറിയത് ഭരതനാട്യവും കഥക്കും ചേർന്നുള്ള ഫ്യൂഷൻ ആയിരുന്നു. ഡോ. ആഷിമ പൈങ്ങോട്ട്, അൻവിധ പാണ്ഡെ, അനിരുദ്ധ ഘോഷ് എന്നിവർ ചേർന്ന് കമ്പോസ് ചെയ്ത ഈ നൃത്യ ശിൽപ്പം കാണികളുടെ കൈയ്യടിയോടെയാണ് തീർന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ കളരിസംഘത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ട കളരിപ്പയറ്റ് ചരിത്രത്തിലാദ്യമായി സ്വിറ്റസർലണ്ടിൽ അരങ്ങേറി. ജയപ്രഭ മേനോന്‍റെ ഇന്‍റര്‍നാഷണല്‍ അക്കഡമി ഓഫ് മോഹിനിയാട്ടത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മോഹിനിയാട്ടം ജയപ്രഭ മേനോന്റെയും രാധിക മേനോന്റെയും വശ്യ സുന്ദരമായ ചുവടുകളിലൂടെ കാണികൾ മിഴി വെട്ടാതെ കണ്ടിരുന്നു ആസ്വദിച്ചു.
മോഹിനിയാട്ടത്തിന്റെ എല്ലാ വശങ്ങളിലേക്കും പകർന്നാടിയ പ്രകടനം വളരെ നാളുകൾ മനസ്സിൽ സൂക്ഷിക്കാവുന്ന ഒരനുഭൂതിയായിരുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ സജിത്ത് പുലിയോലിയും അക്ഷയ് ശേഖരനും അവതരിപ്പിച്ച കേരളത്തിന്റെ തനതുകലയായ കളരിപ്പയറ്റ് മനസ്സിൽ നിന്നും മാറാതെ കിടക്കുന്നതായിരുന്നു.
കേളിയുടെ അഭിമാന പ്രൊജക്റ്റ് ആയ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ (Kinder for Kinder) ഇന്റെ നിറ സാന്നിദ്യം ഈ മഹോത്സവത്തിൽ പ്രകടമായിരുന്നു. കേളിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 2023 മാര്‍ച്ച് 25 ന് നടക്കുന്ന കെ 4 കെ ഫുഡ് ഫെസ്റ്റിവല്‍ & ബസാറിലേക്ക് കോർഡിനേറ്റർ ഷെറിൻ പറങ്കിമാലിൽ എല്ലാവരെയും സ്വാഗതം ചെയ്തു.
പയസ് പാലത്രകടവിലിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും സുഹൃത്തുക്കളും ചേർന്നൊരുക്കിയ വൈവിധ്യമേറിയ ഇന്ത്യൻ രുചിഭേദങ്ങളുടെ ഭക്ഷ്യമേള അമൃത മഹോത്സവത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം സമാപിച്ചത് ദേശീയ ഗാനത്തോടെയായിരുന്നു. ജിതിൻ മുഞ്ഞനാട്ടിന്റെ സ്വതസിദ്ധമായ ശൈലിയിലുളള മോഡറേയേഷൻ ഹൃദ്യമായിരുന്നു. ഇതിൽ പങ്കെടുത്ത എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പൂച്ചെണ്ടുകൾ.