Advertisment

എഐ മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുമെന്ന് സെന്റർ ഫോർ എഐ സേഫ്റ്റിയുടെ പ്രസ്താവന

author-image
ടെക് ഡസ്ക്
New Update

സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെൽപുള്ളതാണ് നിർമ്മിതബുദ്ധി എന്നാണ് വിദഗ്ധർ പറയുന്നത്.

Advertisment

publive-image

ഭീഷണി ലഘുകരിക്കാനായി ആഗോള മുൻ‌ഗണന നൽകണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.  എന്നാൽ മറ്റൊരു കൂട്ടർ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചാറ്റ്‌ ജി.പി.ടി നിർമാതാക്കളായ ഓപ്പൺ എ.ഐ ചീഫ് എക്‌സിക്യൂട്ടിവ് സാം ആൾട്ട്‌മാൻ, ഗൂഗിൾ ഡീപ്‌മൈൻഡ് ചീഫ് എക്‌സിക്യൂട്ടിവ് ഡെമിസ് ഹസാബിസ്, ആന്ത്രോപിക്കിന്റെ ഡാരിയോ അമോഡി എന്നിവർ പ്രസ്താവനയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

സൂപ്പർ ഇന്റലിജന്റ് എ.ഐയിൽനിന്നുള്ള അപകടങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ ജെഫ്രി ഹിന്റണും കമ്പ്യൂട്ടർ സയൻസ് പ്രഫസറും മോൺട്രിയൽ സർവകലാശാലയിലെ പ്രഫസറുമായ യോഷ്വ ബെൻഗിയോയും പ്രസ്താവനയിൽ ഒപ്പും വെച്ചിട്ടുണ്ട്. ജെഫ്രി ഹിന്റൺ, യോഷ്വ ബെൻഗിയോ, എൻ.വൈ.യു പ്രഫസർ യാൻ ലെകൺ എന്നിവരാണ് എഐയുടെ ‘ഗോഡ്ഫാദർമാർ’ എന്ന് അറിയപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് മനുഷ്യരാശി നേരിടുകയെന്ന് എഐയുടെ ഗോഡ്ഫാദർമാരിലായ  ജോഫ്രി ഹിന്റൺ നേരത്തെ പറഞ്ഞിരുന്നു. എഐ ഉയർത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെച്ചത്.

ഹിന്റണിന്റെ കണ്ടെത്തലുകളാണ്  നിലവിലെ എഐ സംവിധാനങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നത്. 1986 ൽ ഡേവിഡ് റുമെൽഹാർട്ട്, റൊണാൾഡ് വില്യംസ് എന്നിവരുമായി ചേർന്ന് ഹിന്റൺ 'ലേണിങ് റെപ്രസെന്റേഷൻസ് ബൈ ബാക്ക് പ്രൊപ്പഗേറ്റിങ് ഇറേഴ്‌സ്' എന്നൊരു പ്രബന്ധം എഴുതിയിരുന്നു. എഐയ്ക്ക് അടിസ്ഥാനമായ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഡവലപ്പ്മെന്റിലെ നാഴികകല്ലായാണ് ഈ പ്രബന്ധത്തെ കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ എഐയ്ക്കായി പ്രവർത്തിച്ച് തുടങ്ങിയവരുടെ കൂട്ടത്തിലെ ഒരാളാണ് ഹിന്റൺ.

Advertisment