ഡൽഹി: പ്രവൃത്തി ദിവസങ്ങൾ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ആക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഉടനെ നടപ്പിലാക്കുമെന്ന് സൂചന. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (ഐബിഎ), എംപ്ലോയീസ് യൂണിയനും ഇതുസംബന്ധിച്ച് ഇതിനോടകം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തില്‍ ആവശ്യം.
ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് ബാങ്ക് ജീവനക്കാരും സംഘനകളും പ്രതീക്ഷിക്കുന്നത്. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അടക്കമുള്ള ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ശനിയാഴ്ച അവധി വേണമെന്നും ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ഉപഭോക്തൃ സേവന സമയം കുറയ്ക്കില്ലെന്നും യൂണിയനുകള്‍ ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഐബിഐയും സര്‍ക്കാര്‍-സ്വകാര്യ വായ്പാദാതാക്കളും ബാങ്ക് യൂണിയനുകളും കരാറില്‍ ഒപ്പുവച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെയുള്ള അഞ്ച് ദിവസത്തെ പ്രവൃത്തിദിവസമാണ് കരാറിലുണ്ടായത്. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ഐബിഎയും ബാങ്ക് യൂണിയനുകളും ഒമ്പതാമത് സംയുകത കുറിപ്പിലും ഒപ്പുവച്ചു. സംയുക്ത കുറിപ്പില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിവസത്തെക്കുറിച്ചുള്ള രൂപരേഖയും വ്യക്തമാക്കുന്നുണ്ട്.