ഡര്‍ബന്‍: ഒറ്റ കറന്‍സി എന്ന ആശയം ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തില്‍ സജീവ ചര്‍ച്ചയായി. ഉച്ചകോടിയുടെ അജണ്ടയല്ലാതിരുന്നിട്ടും അനൗദ്യോഗികമായി ഈ വിഷയത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു.
നിലവില്‍ ഡോളറിലാണ് ആഗോളവ്യാപാരത്തില്‍ ബഹുഭൂരിപക്ഷവും നടക്കുന്നത്. ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ മറ്റെല്ലാ കറന്‍സികളെയും സമ്പദ് വ്യവസ്ഥകളെപ്പോലും ബാധിക്കുന്ന അവസ്ഥയുണ്ട്. ഈ സമ്പ്രദായം നിര്‍ത്തലാക്കി പ്രാദേശി കറന്‍സികളെ ആഗോള വിനിമയത്തിന് ഉപയോഗിക്കുകയോ അല്ലെങ്കില്‍ പുതിയൊരു പൊതു കറന്‍സി നടപ്പിലാക്കുകയോ ചെയ്യാനാണ് ചര്‍ച്ചകള്‍.
ബ്രിക്സ് കറന്‍സിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിവെച്ചത് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡ സില്‍വയാണ്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവും ഇതിനെ പിന്തുണച്ചു. എന്നാല്‍, ബ്രിക്സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ അസമത്വങ്ങള്‍ കണക്കിലെടുത്ത് ഒറ്റ കറന്‍സി നിര്‍ദേശം പ്രായോഗികമാവില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ചൈനയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുകറന്‍സി എന്ന ആശയത്തോട് ഇരുരാജ്യങ്ങളും പിന്തുണ പ്രഖ്യാപിക്കാനിടയില്ല.
ബ്രിക്സ് കറന്‍സി പ്രായോഗികമല്ലെന്നും അത്തരമൊരു ചര്‍ച്ചകള്‍ ഉള്ളതായി അറിയില്ലെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചത്. ഒറ്റ കറന്‍സിക്ക് പകരം പ്രാദേശിക കറന്‍സികളില്‍ വ്യാപാരം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു.