തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് ഡോ. റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സസ്പെൻഡ് ചെയ്തു. ഇന്നലെയാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. റുവൈസിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, ഷഹനയുടെ മരണത്തിൽ റുവൈസിന്റെ ബന്ധുക്കളെയും പ്രതി ചേർത്തേക്കും. കുടുംബാംഗങ്ങളെ മെഡിക്കൽ കോളേജ് പൊലീസ് വൈകാതെ ചോദ്യം ചെയ്യും. റുവൈസ് മൊബൈലിൽ നിന്ന് ബ്ലോക്ക് ചെയ്തതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ ഷഹ്ന വാട്സപ്പില്‍ മെസേജ് അയച്ചതിന് പിന്നാലെയാണ് റുവൈസ് ബ്ളോക് ചെയ്തത്.