Advertisment

വ്യാജ ഫെഡ്എക്സ് കുറിയര്‍ തട്ടിപ്പില്‍ കുടുങ്ങി മാധ്യമപ്രവര്‍ത്തകയ്ക്ക് നഷ്ടപ്പെട്ടത് ഒരുകോടി

ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്.

New Update
45466

ബംഗളുരു: വ്യാജ ഫെഡ്എക്സ് കുറിയര്‍ തട്ടിപ്പില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. 70കാരിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് തട്ടിപ്പിന് ഇരയായത്. തട്ടിയെടുത്ത പണം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മാറ്റിയതായി പോലീസ് പറഞ്ഞു. ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. 37 ലക്ഷം രൂപ വീണ്ടെടുത്തതായി ബംഗളുരു പോലീസ് അറിയിച്ചു.

Advertisment

ബംഗളുരുവിലാണ് സംഭവം. ഫെഡ്എക്സ് ജീവനക്കാരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയുള്ള വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. നിരോധിത ഉത്പന്നങ്ങള്‍ കടത്തിയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും പണം തിരികെ നല്‍കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 

അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. അജ്ഞാത നമ്പറില്‍ നിന്ന് ആദ്യം വാട്സ്ആപ്പ് കോളാണ് ലഭിച്ചത്. താങ്കളുടെ പേരില്‍ ഒരു പാര്‍സലുണ്ടെന്നും അതില്‍ 240 ഗ്രാം എം.ഡി.എം.എയും പാസ്പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും കണ്ടെത്തിയെന്നും മുംബൈയില്‍ നിന്ന് തയ്വാനിലേക്കാണ് പാര്‍സല്‍ എന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. 

ഇതുകേട്ട് 70കാരി അത്തരത്തില്‍ ഒരു പാര്‍സലും അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ പാര്‍സല്‍ ഉപയോഗിക്കാന്‍ 70കാരിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചതായും തട്ടിപ്പുകാരന്‍ പറഞ്ഞു. അതിനാല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ കേസെടുത്തതായി ഭീഷണിപ്പെടുത്തി.

ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണം വെളിപ്പിച്ചതായി കണ്ടെത്തിയെന്നും  ഭയപ്പെടുത്തി. അതിനിടെ അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കാനും നിര്‍ദേശിച്ചു. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പണം മുഴുവന്‍ തിരിച്ചു തരാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, ആരോടും ഇക്കാര്യം പറയരുതെന്നും താക്കീത് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Advertisment