ഡല്‍ഹി: ബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് രണ്ട് വിരല്‍ പരിശോധന നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വിധിച്ച് ഹിമാചല്‍ ഹൈക്കോടതി. പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കിയ ഡോക്ടര്‍മാരില്‍ നിന്നും ആ തുക ഈടാക്കാമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു.
പെണ്‍കുട്ടിയില്‍ രണ്ട് വിരല്‍ പരിശോധന നടത്തിയ പാലംപൂര്‍ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
പിഴവ് വരുത്തിയ ഡോക്ടര്‍മാരില്‍ നിന്ന് ആ തുക ഈടാക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ തര്‍ലോക് സിംഗ് ചൗഹാന്‍, സത്യന്‍ വൈദ്യ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, ഈ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയോടുള്ള ക്രൂരതയായാണ് ഈ രണ്ട് വിരല്‍ പരിശോധനയെ കോടതി നോക്കിക്കണ്ടത്. അത് കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കുട്ടിയുടെ അവകാശങ്ങളെ ലംഘിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഡോക്ടര്‍മാര്‍ നിയമം ലംഘിച്ചെന്നും കോടതി കുറ്റപ്പെടുത്തി.
ഏറെ മനുഷ്യത്വരഹിതമായ പരിശോധനയാണ് രണ്ട് വിരല്‍ പരിശോധന. സാധാരണയായി ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളിലാണ് ഈ മെഡിക്കല്‍ പരിശോധന നടത്തുന്നത്. സ്ത്രീകളുടെ വജൈനല്‍ മസിലുകളുടെ ഇറുക്കം പരിശോധിക്കുക, 'കന്യക'യാണോ എന്ന് പരിശോധിക്കുക ഇവയൊക്കെയാണ് ഇതില്‍ ചെയ്യുന്നത്. എന്നാല്‍, ഇത് തീര്‍ത്തും അശാസ്ത്രീയമായ രീതിയാണ് എന്ന വാദം നേരത്തെ തന്നെ നിലനിന്നിരുന്നു.