Advertisment

മകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് മാതാപിതാക്കള്‍;  ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന്  നല്‍കിയ അനുമതി പിന്‍വലിച്ച് സുപ്രീം കോടതി

വീഡിയോ കോണ്‍ഫറന്‍സിലൂടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു കോടതി നടപടി.

New Update
646464622

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ പതിന്നാലുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് നല്‍കിയ അനുമതി സുപ്രീം കോടതി പിന്‍വലിച്ചു. ഗര്‍ഭച്ഛിദ്രവുമായി മുന്നോട്ട് പോകുന്നത് മകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.  ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവ് പിന്‍വലിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു കോടതി നടപടി. പെണ്‍കുട്ടിക്കാണ് പ്രഥമപരിഗണന നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് അനുമതി നല്‍കുകയായിരുന്നു.

അനുമതി നിഷേധിക്കുന്നത് പെണ്‍കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധനയില്‍ കണ്ടെത്തിയതും ബെഞ്ച് ചൂണ്ടികാട്ടിയിരുന്നു. ഗര്‍ഭച്ഛിദ്രത്തിനും തുടര്‍ന്നുള്ള പെണ്‍കുട്ടിയുടെ പരിചരണത്തിനും ആവശ്യമായിവരുന്ന ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Advertisment