ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കാങ്കറിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. സംസ്ഥാനത്ത് സുരക്ഷാ സേന മികച്ച വിജയം നേടിയെന്ന് അമിത് ഷാ പറഞ്ഞു.
"മോദി പ്രധാനമന്ത്രിയായത് മുതൽ, ബിജെപി സർക്കാർ നക്‌സലിസത്തിനും ഭീകരതയ്‌ക്കുമെതിരെ തുടർച്ചയായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. 2014 മുതൽ ക്യാമ്പുകൾ സ്ഥാപിക്കാൻ തുടങ്ങി," അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകളെ തടയാൻ ഛത്തീസ്ഗഡിൽ 250 ക്യാമ്പുകളെങ്കിലും തുറന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
“2019 ന് ശേഷം, കുറഞ്ഞത് 250 ക്യാമ്പുകൾ സ്ഥാപിച്ചു. സർക്കാർ രൂപീകരണത്തിന് ശേഷം, ഏകദേശം 3 മാസത്തിനുള്ളിൽ, ഛത്തീസ്ഗഡിൽ 80 ലധികം നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. 125 ലധികം പേര്‍ അറസ്റ്റിലായി. 150 ലധികം നക്‌സലൈറ്റുകൾ കീഴടങ്ങുകയും ചെയ്തു" അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലൂടെയും അമിത് ഷാ അഭിനന്ദിച്ചു. “ഇന്ന്, ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ഓപ്പറേഷനിൽ ധാരാളം നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. ധീരതയോടെ ഈ ഓപ്പറേഷൻ വിജയിപ്പിച്ച എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു, പരിക്കേറ്റ ധീരരായ പോലീസുകാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ'', എന്നാണ് അമിത് ഷാ പറഞ്ഞത്.
സർക്കാരിൻ്റെ നയം കാരണം മാവോയിസ്റ്റുകൾ ഇപ്പോൾ ഛത്തീസ്ഗഡിലെ ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങുകയാണെന്ന് ഷാ പറഞ്ഞു. അധികം വൈകാതെ ഛത്തീസ്ഗഡും ഇന്ത്യയും പൂർണമായി നക്സൽ വിമുക്തമാകുമെന്നും ഷാ പറഞ്ഞു.