ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനറെ കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ നീട്ടിയിരുന്നു. ഇതിനു പിന്നാലെ ഇ.ഡി കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മറ്റു പ്രതികളോടൊപ്പം ഇരുത്തി കെജ്‌രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ അടുത്ത നീക്കം.
ആം ആദ്മി പാര്‍ട്ടി ഗോവ അധ്യക്ഷന്‍ അമിത് പലേക്കര്‍ ഉൾപ്പെടെ 2 പേരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അമിത് പലേക്കര്‍, ദീപക് സിംഘ്‌ല, പഞ്ചാബ് എക്‌സൈസ് കമ്മീഷണര്‍ വരുണ്‍ രൂജം എന്നിവരെ കേന്ദ്രീകരിച്ചു കൂടിയാണ് അന്വേഷണം പുരോഗമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാർട്ടി ചെലവുകളും വിശദാംശങ്ങളും ഇഡി ചോദ്യം ചെയ്തു.
അതേ സമയം, അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. വിഷയത്തിൽ ജുഡീഷ്യൽ ഇടപെടലിന് സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
“കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഇടപെടലിന് സാധ്യതയില്ല. ഈ വിഷയം നിയമാനുസൃതമായി പരിശോധിക്കേണ്ടത് സർക്കാരിന്റെ മറ്റൊരു വിഭാഗമാണ്. കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ഈ കോടതി വ്യക്തമാക്കുന്നു,” ബെഞ്ച് പറഞ്ഞു.