ഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസില്‍ ബാബാ രാംദേവ് രണ്ടാം തവണയും കോടതിയില്‍ നേരിട്ട് ഹാജരായി.
കേസില്‍ 'പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബാ രാംദേവിൻ്റെ രണ്ടാം സത്യവാങ്മൂലവും സുപ്രീം കോടതി തള്ളി.
പതഞ്ജലി സഹസ്ഥാപകർ നൽകിയത് കള്ള സത്യവാങ്മൂലം ആണെന്നും സത്യവാങ്മൂലത്തിൻ്റെ ആനുകൂല്യം നൽകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം പ്രത്യേകം പരിശോധിക്കും എന്നും കോടതി പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ ബാബാ രാംദേവ് വീണ്ടും നിരുപാധികം മാപ്പപേക്ഷിച്ചു. എന്നാല്‍ ബാബാ രാംദേവും ബാലകൃഷ്ണയും കാര്യങ്ങളെ ലാഘവത്തോടെ കാണുന്നു എന്നു വിമർശിച്ച കോടതി പൊതുസമക്ഷം മാപ്പപേക്ഷിക്കണമെന്ന് നിർദേശിച്ചു.
കോടതിയലക്ഷ്യ കേസിൽ നടപടി നേരിടണം എന്നും മുന്നറിയിപ്പ് ഉണ്ട്. കോടതിക്ക് അന്ധതയില്ലെന്നും വീഴ്ച വരുത്തിയവർ പ്രത്യാഘാതം നേരിടണമെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു. പതഞ്ജലി സഹസ്ഥാപകർ നടത്തിയത് മനപൂർവമായ നിയമ ലംഘനമാണെന്നും സത്യവാങ്മൂലം ബോധ്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് ഹിമ കോഹ്ലി പറഞ്ഞു.