ബെംഗളൂരു: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്കെതിരായ കർണാടക ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ ഇന്ന് പുറത്തുവരും. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതിയുടെ ബംഗളൂരു പ്രിൻസിപ്പൽ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു.
ആർ ഒ സി അന്വേഷണത്തിന് പിന്നാലെ എസ്എഫ്ഐ ഒ അന്വേഷണം ഉണ്ടായത് സ്വാഭാവിക നീതിയുടെ ലംഘനം എന്നായിരുന്നു എക്സാലോജിക്കിന്‍റെ വാദം. ഇതിനെ തള്ളിയാണ് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് അന്വേഷണത്തിന് അനുമതി നൽകിയത്. ഇന്ന് വിധി പകർപ്പ് പുറത്തുവരുമ്പോൾ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടെങ്കിൽ സർക്കാരിനും സി.പി.എമ്മിനും അത് വലിയ തിരിച്ചടി ഉണ്ടാകും.
ഹരജിയിൽ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിന്‍റെ ഹരജിയിലെ വാദം.