Advertisment

സാമ്പത്തിക പ്രതിസന്ധി: സ്വന്തം കിഡ്‌നി വില്‍ക്കാന്‍ ഓണ്‍ലൈനില്‍ ആളെ തേടിയ സി.എക്കാരന് ലക്ഷങ്ങള്‍ നഷ്ടമായി

New Update
1414624-hhgd.webp

ബംഗളൂരു: സ്വന്തം കിഡ്‌നി വില്‍ക്കാനായി ഓണ്‍ലൈനില്‍ ആളെ തേടിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ആറു ലക്ഷം രൂപ നഷ്ടമായി. ബംഗളൂരുവിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിഡ്‌നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്‌സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്‌നി വില്‍ക്കാമെന്നും കിഡ്‌നി നീക്കം ചെയ്യുന്നതിന് മുമ്പ് പാതി തുക കിട്ടുകയുള്ളുവെന്നും തട്ടിപ്പുകാരന്‍ അറിയിച്ചു. 8000 രൂപ രജിസ്‌ട്രേഷന്‍ ഫീസായും ടാക്‌സ് ആവശ്യങ്ങള്‍ക്കായി 5 ലക്ഷം രൂപയും അടയ്ക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. ഈ തുക യുവാവ് അക്കൗണ്ടിലേക്ക് അയച്ചു. പിന്നെയും പല കാര്യങ്ങള്‍ക്കായി തുക തട്ടിപ്പുകാരന്‍ ആവശ്യപ്പെടുകയും യുവാവ് അത് നല്‍കുകയും ചെയ്തു.

എന്നാല്‍ മയക്കുമരുന്ന് വിരുദ്ധ ക്ലിയറന്‍സ് ഫോമുകള്‍ക്കായി 7.6 ലക്ഷം രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാവിന് സംശയം തോന്നി. സംഭവം സുഹൃത്തുക്കളെ അറിയിച്ചതോടെ അവരാണ് ഇത്തരം തട്ടിപ്പിനെ കുറിച്ച് വിവരം നല്‍കിയത്. മയക്കുമരുന്ന് വിരുദ്ധ ക്ലിയറന്‍സ് ഫോമുകള്‍ക്കായി തുക അടക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീയാണ് വിളിച്ചതെന്നും ഇതോടെ സംശയം ഉയരുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കാറിന്റെ മാസതവണകളും മറ്റ് സാമ്പത്തിക പ്രതിസന്ധികളും തീര്‍ക്കുന്നതിനാണ് കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അപരിചിതര്‍ക്ക് വൃക്ക വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് കേസ് രജ്‌സിറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisment