ബെംഗളൂരു: ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ സുഹൃത്ത് കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവ് മരിച്ചു. മാര്‍ച്ച് 15നാണ് സംഭവം നടന്നത്. യോഗേഷ് (24) എന്നയാളാണ് മരിച്ചത്. സുഹൃത്ത് മുരളി(25)യെ പൊലീസ് പിടികൂടി. ബെംഗളൂരു സാമ്പിഗെഹള്ളി ഏരിയയിലെ ഒരു ബൈക്ക് സർവീസ് സെൻ്ററിൽ പോയപ്പോഴായിരുന്നു സംഭവം.
മുരളി സർവീസ് സെൻ്ററിലാണ് ജോലി ചെയ്യുന്നത്. യോഗേഷ് തൻ്റെ മോട്ടോർ ബൈക്ക് ഈ സർവീസ് സെൻ്ററിൽ കഴുകാൻ നൽകിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും വാഹനത്തിലെ ജലാംശം നീക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ബ്ലോ ഡ്രയർ ഉപയോഗിച്ച് കളിക്കാൻ തുടങ്ങി.
മുരളി ആദ്യം യോഗേഷിൻ്റെ മുഖത്തും പുറകിലും ബ്ലോ ഡ്രയറിൻ്റെ നോസൽ കുത്തിയിറക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിന് പിന്നാലെ വയര്‍ വീര്‍ക്കാന്‍ തുടങ്ങി. യുവാവിന്റെ വന്‍കുടലിനും തകരാറുണ്ടായി. തളര്‍ന്നുവീണ യോഗേഷിനെ മുരളിയാണ് ആശുപത്രിയിലെത്തിച്ചത്. യോഗേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിജയപുര സ്വദേശിയായ യോഗേഷ് ബെംഗളൂരുവിൽ ഡെലിവറി ഏജൻ്റാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ) പ്രകാരം സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും മുരളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യോഗേഷിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.