ന്യൂഡൽഹി: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപി ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. മകൻ കന്തേഷിന് ഹവേരി സീറ്റിൽ നിന്ന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ ശിവമോഗ ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഈശ്വരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും നിലവിലെ ശിവമോഗ എംപിയുമായ ബി വൈ രാഘവേന്ദ്രക്കെതിരെയാണ് അദ്ദേഹം മത്സരിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതും വിവാദമായിരുന്നു.
ഹാവേരിയിൽ കന്തേഷിൻ്റെ സ്ഥാനാർത്ഥിത്വം ഈശ്വരപ്പ പ്രതീക്ഷിച്ചിരുന്നെങ്കിലും പകരം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ടിക്കറ്റ് നൽകുകയായിരുന്നു. ബിജെപി കർണാടക ഘടകത്തിൻ്റെ അധ്യക്ഷ സ്ഥാനവും ഈശ്വരപ്പ വഹിച്ചിട്ടുണ്ട്.