തെലങ്കാന: കര്‍ഷര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാന്‍ അനുമതി നിഷേധിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തെലങ്കാന ഭാരത് രാഷ്ട്ര സമിതി(ബി ആര്‍ എസ്).
റാബി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനുള്ള അനുമതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പിന്‍വലിച്ചത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 30ന് മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിർദേശം.
തെലങ്കാന മന്ത്രി ടി ഹരീഷ് റാവു പദ്ധതിയെ കുറിച്ച് നടത്തിയ പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
തിങ്കളാഴ്ച പണം വിതരണം ചെയ്യുമെന്നും പ്രഭാതഭക്ഷണവും ചായയും കഴിയ്ക്കുന്നതിന് മുമ്പ് തന്നെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ഗഡുക്കളുടെ വിതരണം കമ്മീഷന്‍ തടയുകയായിരുന്നു.
മന്ത്രി ഹരീഷ് റാവു പദ്ധതി പരസ്യമാക്കിയില്ലെന്നും അനുമതി നല്‍കിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി പറയുക മാത്രമാണ് ചെയ്തതെന്നും ബിആര്‍എസ് മെമ്മോറാണ്ടത്തില്‍ പറഞ്ഞു.
ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കാനാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. നേരത്തെ ഋതു ബന്ധു സ്‌കീമിന് കീഴില്‍ ഒക്ടോബര്‍-ജനുവരി കാലയളവില്‍ കര്‍ഷകര്‍ക്ക് റാബി വിളകള്‍ക്കായി പണം കൈമാറ്റം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഉപാധികളോടെയായിരുന്നു ഈ അനുമതി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം പണം നല്‍കിയത് പരസ്യമാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ഈ ഉപാധി ലംഘിച്ചെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് ഒരു വിതരണവും നടത്തരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു.