ഡല്‍ഹി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഷാജഹാൻ്റെ മൂന്ന് സഹായികൾ അറസ്റ്റിൽ.
ജനുവരി അഞ്ചിനാണ് അന്വേഷണ ഏജൻസിക്കെതിരെ ആക്രമണം ഉണ്ടായത്. സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് ശേഷം പശ്ചിമ ബംഗാൾ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് എഫ്ഐആറുകളിൽ ഒന്നിലെ പരാതിക്കാരനായ ഷെയ്ഖിൻ്റെ സെക്യൂരിറ്റി ഗാർഡ് ദിദാർ ബക്ഷ് മൊല്ലയെ ഏജൻസി കസ്റ്റഡിയിലെടുത്തു. ഈ എഫ്ഐആറുകൾ കൽക്കട്ട ഹൈക്കോടതി സിബിഐക്ക് കൈമാറി.
ബക്ഷ് മൊല്ലയെ കൂടാതെ സർബീരിയ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാൻ ജയുദ്ദീൻ മൊല്ല, ഫറൂക്ക് അകുഞ്ചി എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഷെയ്ഖിൻ്റെ അടുത്ത കൂട്ടാളികളാണ് മൂവരും.
ഇവരെ നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.കേസിൽ ഷെയ്ഖിൻ്റെ ഒമ്പത് അടുത്ത സഹായികളെയും കൂട്ടാളികളെയും തിങ്കളാഴ്ച ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചിട്ടുണ്ട്.