ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) നേതാവ് പ്രഫുൽ പട്ടേലുമായി ബന്ധപ്പെട്ട് 2017ൽ രജിസ്റ്റർ ചെയ്ത അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു. എയർ ഇന്ത്യയ്ക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ 2017 മേയിൽ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് സി.ബി.ഐ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഏഴ് വർഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുൽ പട്ടേലിനും ഇന്ത്യ ഉദ്യോഗസ്ഥർക്കും ക്ലീൻ ചിറ്റ് നൽകി അന്വേഷണം അവസാനിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിറിയിച്ചെന്ന് 'ദ വയറി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 മാർച്ചിൽ സിബിഐ 'ക്ലോഷർ റിപ്പോർട്ട്' കോടതിയിൽ സമർപ്പിച്ചിരുന്നു.
യുപിഎ സർക്കാരില്‍ അന്നത്തെ വ്യോമയാന മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽതൻ്റെ പദവി ദുരുപയോഗം ചെയ്‌ത്, എയർ ഇന്ത്യയ്‌ക്ക് വൻതോതിൽ വിമാനങ്ങൾ വാടകയ്‌ക്കെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിച്ച ഒരു ആരോപണം വ്യാജമെന്ന് തെളിഞ്ഞെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോടും, രാജ്യത്തോടും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.