ഡൽഹി: രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. കോച്ചിങ് സെന്ററുകൾ അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
16 വയസിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിംഗ് സെന്ററുകളിൽ ചേർക്കരുതെന്ന് കേന്ദ്രം പുറത്തിറക്കിയ 'ഗൈഡ് ലൈൻസ് ഫോർ കോച്ചിംഗ് സെന്റർ 2024'ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
കോച്ചിംഗ് സെന്ററുകൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും തെറ്റിദ്ധാരണാജനകമായ വാഗ്ദാനങ്ങളോ, റാങ്കുകൾ ഉറപ്പുനൽകുകയോ ചെയ്യരുതെന്നും മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
ബിരുദത്തിൽ താഴെ യോഗ്യതയുള്ള ട്യൂട്ടർമാരെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കാൻ അനുവദിക്കരുതെന്നും കേന്ദ്രത്തിന്റെ പ്രത്യേക മാർഗ്ഗനിർദ്ദേശമുണ്ട്.
വിദ്യാർത്ഥികളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നതോ, വിദ്യാർത്ഥികളുടെ ആത്മഹത്യയിലേക്കും മറ്റ് ക്രമക്കേടുകളിലേക്കും നയിക്കുന്നതുമായ കോച്ചിംഗ് സെന്ററുകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാനോ അനുമതിയും കേന്ദ്രം നൽകിയിട്ടുണ്ട്.