ഡല്‍ഹി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ച് കേന്ദ്രം. ഈ വർധനയോടെ ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം ഡിഎ നിലവിലുള്ള 46 ശതമാനത്തിൽ നിന്ന് അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനത്തിലെത്തും.
ഇതോടെ കേന്ദ്ര ജീവനക്കാരുടെ മാസശമ്പളത്തില്‍ വര്‍ധനവുണ്ടാകും. 2023 ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ ഡിഎ ഉയർത്തിയത്. അന്ന് 4 ശതമാനം വർദ്ധനയോടെ 46 ശതമാനമായി ഉയർത്തി.
പണപ്പെരുപ്പത്തിൻ്റെ ആഘാതം നികത്താനും ജീവനക്കാരുടെ മൊത്തത്തിലുള്ള പ്രതിഫലം ഫലപ്രദമായി വർദ്ധിപ്പിക്കാനും രൂപകൽപ്പന ചെയ്ത ശമ്പളത്തിൻ്റെ ഒരു ഘടകമാണ് ഡിയർനസ് അലവൻസ്.
ഡിയർനസ് അലവൻസ്, ഡിയർനസ് റിലീഫ് എന്നിവയിലൂടെ ഖജനാവിന് വരുത്തുന്ന സംയോജിത ആഘാതം പ്രതിവർഷം 12,869 കോടി രൂപയായിരിക്കും. 2024-25 വർഷത്തിൽ (2024 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ) ആഘാതം 15,014 കോടി രൂപയായിരിക്കും.
ഡിഎ വർധനയ്‌ക്ക് പുറമെ ട്രാൻസ്‌പോർട്ട് അലവൻസ്, കാൻ്റീൻ അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ് എന്നിവയിൽ 25 ശതമാനം വർധന വരുത്തിയിട്ടുണ്ട്. ഭവന വാടക അലവൻസ് അടിസ്ഥാന ശമ്പളത്തിൻ്റെ 27 ശതമാനം, 19 ശതമാനം, 9 ശതമാനം എന്നിവയിൽ നിന്ന് യഥാക്രമം 30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നിങ്ങനെ ഉയർത്തി.
ഗ്രാറ്റുവിറ്റിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ നിലവിലുള്ള 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപ വർധിപ്പിച്ച് 25 ശതമാനം വർധിപ്പിച്ചു.വിവിധ അലവൻസുകളുടെ വർദ്ധനവ് മൂലം ഖജനാവിന് പ്രതിവർഷം 9,400 കോടി രൂപ വരും.
ഡിഎ 4 ശതമാനം വര്‍ധിപ്പിച്ചാലുടന്‍ ചട്ടങ്ങളില്‍ മാറ്റം വരും. 2024 ജനുവരി 1 മുതല്‍ കേന്ദ്ര ജീവനക്കാര്‍ക്ക് 50 ശതമാനം ഡിഎ നല്‍കും.എന്നാല്‍, ഇതിനുശേഷം ക്ഷാമബത്ത പൂജ്യമായി കുറയും. ഇതിനുശേഷം ഡിയര്‍നസ് അലവന്‍സിന്റെ കണക്കുകൂട്ടല്‍ 0 മുതല്‍ ആരംഭിക്കും.ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 50 ശതമാനം ഡിഎ കൂട്ടിച്ചേര്‍ക്കും.