ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റു ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വ്യക്തിക്കെതിരെ പിഴ ചുമത്തേണ്ടതാണെന്ന് ഡല്‍ഹി ഹൈക്കോടതി. ആം ആദ്മി പാര്‍ട്ടി മുന്‍ എംഎല്‍എ സന്ദീപ് കുമാറിനെയാണ് കോടതി വിമര്‍ശിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ചുള്ള രണ്ട് ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. സന്ദീപ് കുമാറിന്റെ നടപടി പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് വിമര്‍ശിച്ചെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സന്ദീപിന്റെ ഹര്‍ജിയില്‍ ഏപ്രില്‍ പത്തിന് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.
ഇഡി അറസ്റ്റ് ചെയ്തത് മൂലം, ഭരണഘടനയ്ക്ക് കീഴിലുള്ള മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ അരവിന്ദ് കെജ്‌രിവാളിന് കഴിയില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അദ്ദേഹത്തിന് ജയിലിൽ നിന്ന് ഒരിക്കലും മുഖ്യമന്ത്രിയായി പ്രവർത്തിക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.