ഡൽഹി: ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 15ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ച് പുറത്തുവിടുമ്പോൾ, 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ ഇഷ്യൂ ചെയ്ത ബോണ്ടുകളുടെ വിശദാംശങ്ങൾ രണ്ട് വ്യത്യസ്ത ലിസ്റ്റുകളിലായാണ് പൊതുസമൂഹത്തിന് ലഭ്യമാകും.
ഒരു ലിസ്റ്റിൽ ബോണ്ടുകൾ വാങ്ങിയ തീയതി, വാങ്ങുന്നയാളുടെ പേര്, ഓരോ ബോണ്ടിൻ്റെയും മൂല്യം എന്നിവ ഉണ്ടായിരിക്കും. മറ്റൊന്ന് രാഷ്ട്രീയ പാർട്ടികൾ പിൻവലിച്ച ഓരോ ബോണ്ടിൻ്റേയും വിശദാംശങ്ങൾ, പണം പിൻവലിച്ച തീയതി, ബോണ്ടിൻ്റെ മൂല്യം എന്നിവ നൽകും.
ഓരോ ഇലക്ടറൽ ബോണ്ടിലും അച്ചടിച്ചിരിക്കുന്ന തനത് ആൽഫാന്യൂമെറിക് കോഡാണ് പരസ്യമാക്കാൻ പാടില്ലാത്തത്. അത് പൊതുവായി പ്രദർശിപ്പിക്കാൻ പാടില്ലാത്തതാണ്. ഇതേക്കുറിച്ച് എസ്ബിഐയുടെ നിയമാവലിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
2017ൽ ഇലക്‌ട്രൽ ബോണ്ട് സ്‌കീം രൂപീകരിക്കുമ്പോൾ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ഓരോ ബോണ്ടിലെയും തനത് കോഡ് ഒരു സുരക്ഷാ സവിശേഷതയാണെന്നും, വിൽപ്പന സമയത്തോ നിക്ഷേപിക്കുന്ന സമയത്തോ രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതില്ലാതെ, ഒരു രാഷ്ട്രീയ പാർട്ടിയേയും സംഭാവന നൽകുന്നയാളേയും കണ്ടെത്തൽ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ കേസ് വാദിക്കുന്ന ഹർജിക്കാരും അഭിഭാഷകരും മതിയായ തെളിവുകൾ ഡാറ്റാസെറ്റുകളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ (എഡിആർ) പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
"രണ്ട് ഡാറ്റയിലും (ദാതാക്കളുടെ വിശദാംശങ്ങളും വാങ്ങുന്നയാളുടെ വിശദാംശങ്ങളും) എസ്ബിഐ നൽകിയ ആൽഫാന്യൂമെറിക് കോഡും പുറത്തുവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആരാണ്, ആർക്കാണ് ധനസഹായം നൽകുന്നതെന്ന് വോട്ടർമാർ അറിയണം എന്നതാണ് ഹർജിയുടെ മുഴുവൻ ഉദ്ദേശവും.
എസ്ബിഐക്ക് രണ്ട് സെറ്റ് ആൽഫാന്യൂമെറിക് കോഡുകളുണ്ട്. അവ ദാതാവിൻ്റെയും വാങ്ങുന്നയാളുടെയും ഡാറ്റ ഷീറ്റുകൾക്കൊപ്പം നൽകണം. അല്ലാത്തപക്ഷം എസ്ബിഐക്കെതിരെ ഞങ്ങൾ വീണ്ടും കോടതിയലക്ഷ്യ ഹർജി നൽകും," ഭൂഷൺ പറഞ്ഞു.
എസ്‌ബിഐക്ക് “വാങ്ങുന്നയാളുമായും രാഷ്ട്രീയ പാർട്ടിയുമായുള്ള പരസ്പരബന്ധം” പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞപ്പോൾ, മറ്റുള്ളവർക്ക് ഇത് എളുപ്പത്തിൽ ചെയ്യാമെന്നാണ് അദ്ദേഹത്തിൻ്റെ വ്യാഖ്യാനം.