ഡല്‍ഹി: ഗുജറാത്തിലെ കച്ച് ജില്ലയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 15 കുടുംബങ്ങളുടെ കുടിലുകൾക്ക് കരാറുകാരൻ തീയിട്ടു. കുടിയേറ്റ തൊഴിലാളികളെ കൊല്ലാനുള്ള ശ്രമത്തിൽ ആർക്കും പരിക്കില്ല.
മുഹമ്മദ് റഫീഖ് കുംഭാർ എന്ന പ്രതി അഞ്ജാർ ടൗണിൽ നിന്ന് തൊഴിലാളികളെ ജോലിക്ക് കൊണ്ടു പോകാറുണ്ടെന്നും അവർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും പരാതിക്കാരനായ ബദരീനാഥ് ഗംഗാറാം യാദവ് ആരോപിച്ചു.
തൊഴിലാളികൾ സൗജന്യമായി ജോലി ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് പ്രതി പ്രകോപിതനാകുകയും ശനിയാഴ്ച അവരുടെ കുടിലുകൾക്ക് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്നാണ് പിറ്റേന്ന് രാവിലെ ഖാത്രി ബസാറിനടുത്ത് താമസക്കാർ ഉറങ്ങിക്കിടന്നിരുന്ന കുടിലുകൾക്ക് തീവെച്ചത്. സംഭവത്തിൽ ഒരു പൂച്ചയും ഏഴ് പൂച്ചക്കുട്ടികളും വെന്തു ചത്തു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അഗ്നിശമനസേനയെത്തുമ്പോഴേക്കും വീട്ടുസാധനങ്ങളെല്ലാം കത്തിച്ചാമ്പലാവുകയും വീടുകൾ കത്തി നശിച്ച അവസ്ഥയിലാവുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി കച്ച് പോലീസ് സൂപ്രണ്ട് സാഗർ ബാഗ്മർ പറഞ്ഞു.