ഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി ചെയ്യുന്നതെന്ന് കെജ്രിവാൾ ആരോപിച്ചു.
ഡൽഹി നിയമസഭയിലെ ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ. ആംആദ്മി സർക്കാരിനെ അട്ടിമറിച്ച് ഭരണം നേടാനുള്ള ശ്രമമാണ് ബിജെപി തുടരുന്നത്. നശിപ്പിച്ച് നേടൽ എന്ന മാതൃകയാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
'ഡൽഹി സർക്കാരിന്റെ വികസന മാതൃകയ്ക്ക് എതിരാണ് ഇത്. ശ്രീരാമൻ ഇന്നത്തെ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എങ്കിൽ രാമനും ഇഡി നോട്ടീസ് അയച്ചേനെ. തോക്കുകൾ കൈവശം വച്ചുകൊണ്ട് 'മകനേ, നീ ബിജെപിയിലേക്ക് വരുന്നുണ്ടോ, അതോ ജയിലിലേക്ക് അയക്കണോ എന്ന് ചോദിച്ചേനെ, രാമനെതിരെ സിബിഐ അന്വേഷണം നടത്തിയേനെ' കെജ്രിവാൾ പറഞ്ഞു.
കെജ്‌രിവാളും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും തമ്മിലുള്ള വടംവലി തുടരുന്നതിനിടെയാണ് ആം ആദ്മി പാർട്ടി മേധാവിയുടെ അഭിപ്രായപ്രകടനം. കൂടാതെ കെജ്രിവാൾ കേന്ദ്ര ഏജൻസിയുടെ സമൻസുകൾ ഒഴിവാക്കുന്നത് തുടരുകയാണ്.
ബജറ്റ് ചർച്ചയ്ക്കിടെ, മദ്യനയ കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന മുൻ ധനമന്ത്രി മനീഷ് സിസോദിയയെ കെജ്‌രിവാൾ അനുസ്മരിച്ചു, അടുത്ത വർഷത്തെ ബജറ്റ് സിസോദിയ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
“ഞങ്ങൾ ബജറ്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നു, ഇന്ന് പത്താം ബജറ്റിൽ ഞങ്ങൾ മനീഷ് സിസോദിയയെ ഓർക്കുന്നു. ഇതിന് മുമ്പ് മനീഷ് സിസോദിയ നിയമസഭയിൽ 9 ബജറ്റുകൾ അവതരിപ്പിച്ചിരുന്നു, അടുത്ത വർഷത്തെ ബജറ്റ് അദ്ദേഹം അവതരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”കെജ്രിവാൾ പറഞ്ഞു.